കൊച്ചി : വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡൽ ടൗൺഷിപ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധി പറഞ്ഞത്.
ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്നു വ്യക്തമാക്കിയ കോടതി, ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതിനു മുൻപുതന്നെ നഷ്ടപരിഹാരം കൊടുത്തു തീര്‍ത്തിരിക്കണമെന്നും പറഞ്ഞു. നഷ്ടപരിഹാരം കുറഞ്ഞെന്ന് തോന്നിയാൽ ഹർജിക്കാർക്ക് നിയമനടപടി സ്വീകരിക്കാം. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണോ നഷ്ടപരിഹാരം നൽകേണ്ടതെന്ന കാര്യം വിധിപ്പകർപ്പ് പുറത്തു വന്നശേഷമേ വ്യക്തമാകൂ.
ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് മോഡൽ ടൗൺഷിപ് നിർമിക്കാനായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. വയനാട് പുനരധിവാസത്തിന് യോജ്യമായ മറ്റ് സ്ഥലങ്ങളുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന എല്ലാ രേഖകളുമുണ്ടെന്നും ഉരുൾപൊട്ടലിൽ തങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായെന്നും ഹാരിസൺസ് മലയാളം വാദിച്ചു. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് എൽസ്റ്റോൺ എസ്റ്റേറ്റ് ആവശ്യപ്പെട്ടു. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ തയാറാണെന്നു സർക്കാർ വ്യക്തമാക്കി.
