റിയാദ്: സൗദിയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ, വ്യോമോപരിതലത്തിൽ വലിയ കുതിപ്പ് തുടരുന്നു. അമ്പത് എയർബസ് A350-1000 മോഡൽ വിമാനങ്ങൾക്കായാണ് പുതിയ കരാർ, ഇതോടെ കമ്പനിയുടെ മൊത്തം വിമാന ഓർഡർ 182 ആയി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പാരിസിൽ നടക്കുന്ന 55-ാമത് പാരിസ് എയർ ഷോയിലാണ് കരാർ ഒപ്പുവച്ചത്. 16,000 കിലോമീറ്ററിലധികം ഓപ്പറേറ്റിങ് പരിധിയുള്ള ഈ വിമാനങ്ങൾ അതിദീർഘ അന്താരാഷ്ട്ര റൂട്ടുകൾ ലക്ഷ്യമിട്ടുള്ളവയാണ്.
റിയാദ് എയർ ഈ വർഷാവസാനത്തോടെ സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നു. ഇതിനായുള്ള അന്തിമ ഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഉടൻ യാത്രക്കായുള്ള ടിക്കറ്റ് ബുക്കിംഗും തുറക്കും.
വാണിജ്യപരമായ സർവീസുകൾ ആരംഭിക്കാൻ വേണ്ടിയുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കമ്പനി ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യ, യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലായി 100-ലധികം അന്താരാഷ്ട്ര എയർപോർട്ടുകളാണ് റിയാദ് എയറിന്റെ ലക്ഷ്യം.











