ജയ്പൂർ: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന രാജസ്ഥാനിൽ ബിജെപിയിലും കടുത്ത ഭിന്നത എന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജ സിന്ധ്യ വിമത കോൺഗ്രസ് എംഎൽഎമാരോട് ഗലേട്ടനെ പിന്തുണയ്ക്കാൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ വിമത നീക്കങ്ങൾക്ക് പിന്തുണക്കുന്നത് മണ്ടത്തരമാണെന്നാണ് വസുന്ധര രാജ വിമത കോൺഗ്രസ് എംഎൽഎമാരോട് പറഞ്ഞതെന്നാണ് ആരോപിക്കുന്നത്.
എൻഡിഎയുടെ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുടെ പാർലമെന്റ് അംഗം ഹനുമാൻ ബിനിവാളാണ് വസുന്ധരയുടെ നീക്കങ്ങൾ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ ജാട്ട് എംഎൽഎമാരെ വസുന്ധര രാജ സ്വകാര്യമായി വിളിച്ചു വരുത്തി ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത്.
2018ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻമ്പ് വസുന്ധര രാജയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായ ഹനുമാൻ ബനിവാൾ ബിജെപിയിൽ നിന്ന് രാജി വെച്ചാണ് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയിൽ ചേർന്നത്. വസുന്ധര രാജ സിന്ധ്യയുടെ കടുത്ത വിമർശകൻ കൂടിയാണ് ഇദ്ദേഹം.
രാജസ്ഥാനിലെ പ്രതിപക്ഷനേതാവ് ഗുലാബ് ചന്ദ് കട്ടാരിയ നിയമസഭയിൽ വിശ്വാസവോട്ട് തേടുന്നതിനായി അവിശ്വാസം കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞദിവസം സംസാരിക്കുകയുണ്ടായി. 16 എംഎൽഎമാരാണ് സച്ചിൻ പൈലറ്റിനൊപ്പം ഹോട്ടലിൽ കണ്ടതെങ്കിലും, 20 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്.