സുധീര്‍നാഥ്
നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്ളത് കേരളത്തില്‍ തന്നെയാണ്. കേരളത്തെ കേര വ്യക്ഷങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന പോലെ തന്നെയാണ് കാര്‍ട്ടൂണിസ്റ്റുകളുടെ നാട് എന്ന് പറയുന്നതും. ഇതില്‍ ത്യക്കാക്കരയില്‍ മാത്രം കാര്‍ട്ടൂണിസ്റ്റുകള്‍ ഒരു ഡസനിലേറെ ഉണ്ട്. മലയാള കാര്‍ട്ടൂണിനെ ജനകീയമാക്കിയ മാവേലിക്കര സ്വദേശിയായ യേശുദാസന്‍ ത്യക്കാക്കരയില്‍ തന്നെ താമസമാക്കിയിട്ട് നാല്‍പതാണ്ടിലേറെ ആകുന്നു. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്ന ശങ്കറിന്‍റെ പ്രിയ ശിഷ്യനയിരുന്നു യേശുദാസന്‍. അദ്ദേഹം അസാധുവും, കട്ട് കട്ടും പ്രശസ്തമാക്കിയത് ത്യക്കാക്കരയുടെ ഭാഗമായി നിന്നാണ്. ഇടപ്പള്ളി സ്ക്കൂളില്‍ കുട്ടികാലത്ത് പഠിക്കുകയും ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകളില്‍ ത്യക്കാക്കര സ്വദേശികളുടെ മുഖം അറിഞ്ഞോ അറിയാതേയോ വന്നിട്ടുണ്ടായാല്‍ അത് സ്വാഭാവികം മാത്രമാണ്. ജനയുഗത്തിലൂടെ കാര്‍ട്ടൂണ്‍ രംഗത്ത് എത്തിയ അദ്ദേഹം സ്വന്തം പ്രസിദ്ധീകരണങ്ങള്‍ നടത്തിയശേഷം മലയാള മനോരമയുടെ കാര്‍ട്ടൂണിസ്റ്റായി. പിന്നീട് മെട്രോ വാര്‍ത്ത, ദേശാഭിമാനി. ജനയുഗം എന്നിവയില്‍ കാര്‍ട്ടൂണുകള്‍ വരച്ചു. പഞ്ചവടിപാലം, എന്‍റെ പൊന്നുതമ്പുരാന്‍ എന്നീ സിനിമകളുടെ തിരക്കഥയും എഴുതി.
കാര്‍ട്ടൂണിസ്റ്റ് ജി അരവിന്ദന്‍റെ ബാല്യകാല സുഹ്യത്തായ ശബരീനാഥ് ആദ്യ കാലങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ച് പ്രസിദ്ധീകരിച്ചിരുന്നു. കേരള ഭൂഷണം പത്രത്തിലും, സി ജെ തോമസ് പത്രാധിപരായ വീക്കിലി കേരള എന്ന വാരികയിലും ആദ്യകാലങ്ങളില്‍ ഇരുവരുടേയും കാര്‍ട്ടൂണുകള്‍ സ്ഥിരം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ചിത്രകലയിലെ വാസനയാണ് ഇരുവരേയും അടുപ്പിച്ചത്. കാര്‍ട്ടൂണിസ്റ്റ് അരവിന്ദന്‍റെ ചെറിയ മനുഷ്യരും വലിയ ലോകവും, എന്ന കാര്‍ട്ടൂണ്‍ പരമ്പര മാത്യഭൂമി ആഴ്ച്ചപ്പതിപ്പിലൂടെ 1960 മുതല്‍ 13 വര്‍ഷം മലയാളികള്‍ വായിച്ച കാലം. കാര്‍ട്ടൂണ്‍ പംക്തിയിലെ യുവാക്കളുടെ പ്രതീകമായി രാമു നിറഞ്ഞ് നിന്നിരുന്നു. രാമുവിനെ കൂടാതെ ഗുരുജിയും മറ്റ് അനേകം കഥാപാത്രങ്ങളും ഈ കാര്‍ട്ടൂണ്‍ പരമ്പരയില്‍ ഉണ്ട്. അരവിന്ദന്‍റെ പരിചിത വ്യക്തികളാണ് എല്ലാ കഥാപാത്രങ്ങളും. കുട്ടിക്കാലം മുതല്‍ അരവിന്ദന്‍റെ സുഹ്യത്താണ് ശബരീനാഥ്. റബര്‍ ബോര്‍ഡില്‍ ജോലിയുമായി കോതമംഗലത്ത് അരവിന്ദന്‍ കഴിയുന്ന സമയത്താണ് കാര്‍ട്ടൂണ്‍ പംക്തി വരയ്ക്കാന്‍ തുടങ്ങുന്നത്. അരവിന്ദന്‍റെ മുറിയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ താമസിച്ചിരുന്ന സുഹ്യത്താണ് ത്യക്കാക്കരയില്‍ വിശ്രമ ജീവിതം നയിക്കുന്ന ചിത്രകാരന്‍ കൂടിയായ ശബരീനാഥ്. അന്ന് അരവിന്ദന്‍ രാമുവിനെ വരയ്ക്കാന്‍ മാത്യകയാക്കിയത് ശബരീനാഥിനെ ആയിരുന്നു. പ്രായം കൂടിയപ്പോള്‍ അദ്ദേഹം ഗുരുജിയെ പോലായി. ശബരീനാഥിന് ഫാക്റ്റില്‍ ജോലി ലഭിച്ചപ്പോള്‍ കഥാപാത്രമായ രാമു പെറ്റി ബൂര്‍ഷയായി…!
കാര്‍ട്ടൂണിസ്റ്റ് തോമസ് പറവൂര്‍ സ്വദേശിയായിരുന്നെങ്കിലും പിന്നീട് എറണാകുളത്തും, അവസാന കാലത്ത് ത്യക്കാക്കരയിലുമാണ് കഴിഞ്ഞിരുന്നത്. ബി എം ഗഫൂര്‍ കുറച്ച് കാലം ത്യക്കാക്കരയില്‍ താമസിച്ചിരുന്നു. നെസ്റ്റ് അനിമേഷനില്‍ ജോലി ചെയ്തിരുന്ന കാലത്തായിരുന്നു അത്. ദേശാഭിമാനിയുടെ കാര്‍ട്ടൂണിസ്റ്റായിരുന്ന മധു ഓമലൂര്‍ കൊച്ചി സര്‍വ്വകലാശാല ക്വേര്‍ട്ടേഴ്സിലായിരുന്നു കുറേ കാലം താമസിച്ചിരുന്നത്. ഒരു കാലത്ത് ഇടത്പക്ഷ പ്രചരണങ്ങള്‍ക്ക് മുഖ്യമായും ചുമരുകളില്‍ വരയ്ക്കപ്പെട്ടത് മധു ഓമലൂരിന്‍റെ കാര്‍ട്ടൂണുകളാണ്. ത്യക്കാക്കര, കാക്കനാട് ലിംഗ് വാലി കോളനിയിലാണ് ടിവിജി മേനോന്‍. സാമൂഹ്യ കാര്‍ട്ടൂണുകളാണ് അദ്ദേഹം കൂടുതലായി വരച്ചിട്ടുള്ളത്. ഒട്ടേറെ അന്തര്‍ ദേശിയ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം എന്‍ജിനിയറായി റിട്ടയര്‍ ചെയ്ത ശേഷമാണ് കാര്‍ട്ടൂണില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഇപ്പോള്‍ താമസിക്കുന്നത് ത്യക്കാക്കരയിലാണ്. തിരുവനന്തപുരത്ത് 80 വര്‍ഷത്തിലതികം ജീവിച്ച ശേഷം വിശ്രമ ജീവിതം മകളും കുടുംബത്തോടൊപ്പം ത്യക്കാക്കരയിലാണ്. മലയാളത്തിന്‍റെ ഏറ്റവും ജനകീയ ഹാസ്യ സാഹിത്യകാരന്‍ കൂടിയാണ് സുകുമാര്‍. കാക്കനാട് തന്നെ ജനിച്ച് വളര്‍ന്ന് ഏറെകാലം താമസിച്ച ജോഷി ജോര്‍ജ് കേരള ടൈംസിന്‍റെ കാര്‍ട്ടൂണിസ്റ്റായിരുന്നു. ഏക്കറ് കണക്കിന് റമ്പര്‍ തോട്ടത്തിന് നടുവിലെ വീടും പറമ്പും സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ താമസം കിഴക്കമ്പലത്തിലേയ്ക്ക് മാറ്റി. അനിമേഷന്‍ രംഗത്തുള്ള വിനോജ്, കാര്‍ട്ടൂണുകളും വരയ്ക്കും. ഡിസൈനിങ്ങിലും, ഫോട്ടോഗ്രാഫിയിലും കാര്‍ട്ടൂണിനൊപ്പം പ്രാഗല്‍ഭ്യം തെളിയിച്ച കെ കെ സുരേഷ് മാഹി സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി ത്യക്കാക്കരയിലുണ്ട്.
മലയാള കാര്‍ട്ടൂണ്‍ രംഗത്ത് ആദ്യകാലം മുതല്‍ സജീവമായിരുന്ന ജോണ്‍ കാക്കനാട്, കേരള സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനായിരുന്നു. എഴുപതുകളിലും, എണ്‍പതുകളിലും ജോണ്‍ കാക്കനാട് കാര്‍ട്ടൂണ്‍ രംഗത്ത് വളരെ സജീവമായിരുന്നു. ആനുകാലികങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന നൗഷാദ് എല്‍ഐസി ജീവനക്കാരന്‍ കൂടിയാണ്. ഇരുവരും വാഴക്കാല പരിസരത്തുണ്ട്. അബ്ദുള്‍ സലിം ത്യക്കാക്കര പടമുകളില്‍ നീലങ്ങത്ത് വീട്ടില്‍ നിന്നാണ് കാര്‍ട്ടൂണ്‍ രംഗത്തും ചിത്രരചനാ രംഗത്തും സജീവമാകുന്നത്. എച്ച്എംടിയില്‍ എന്‍ജിനിയറായിരുന്ന അരവിന്ദാക്ഷന്‍ ഇടപ്പള്ളി ടോളിലാണ് താമസിക്കുന്നത്. കാരിക്കേച്ചര്‍ രംഗത്ത് പ്രശസ്തരായ ജോണ്‍ ആര്‍ട്ട്സ് കലാഭവനും, സ്വാതി ജയകുമാറും ത്യക്കാക്കര സ്വദേശികളാണ്. ഫോക് ലോര്‍ കലാകാരനും കവിയുമായ എഴിമംഗലം കരുണാകരന്‍റെ മകനാണ് സ്വാതി.
എച്ച്എംടിയില്‍ എന്‍ജിനിയറായിരുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ തന്‍റെ ജീവിതത്തിന്‍റെ നല്ലൊരു പങ്ക് ചിലവഴിച്ചത് ത്യക്കാക്കരയില്‍ തന്നെ. കാര്‍ട്ടൂണ്‍ വരച്ച് ഒരിക്കല്‍ അദ്ദേഹം ഓട്ടോഗ്രാഫായി സമ്മാനിച്ചതാണ് ഞാന്‍ കാര്‍ട്ടൂണ്‍ രംഗത്ത് വളരുവാന്‍ കാരണമായത്. എന്‍റെ പേരിലെ നാഥും, കാര്‍ട്ടൂണിസ്റ്റ് നാഥന്‍റെ ഒപ്പിലെ നാഥനുമാണ് അതിന് നിമിത്തമായത്. ഞാന്‍ കാര്‍ട്ടൂണ്‍ വരയ്ക്കില്ലെന്ന് പറഞ്ഞതും, അത് ഞാന്‍ വരച്ചതല്ല എന്ന് പറഞ്ഞതും ആരും മുഖവിലയ്ക്കെടുത്തില്ല. വരക്കാരന്‍ എന്ന പദവി എല്ലാവരും നല്‍കുകയായിരുന്നു. എല്ലാവര്‍ക്കും കാര്‍ട്ടണ്‍ വരച്ച് നല്‍കണം. കാര്‍ട്ടൂണിസ്റ്റ് നാഥന്‍റെ ലളിതമായ കാര്‍ട്ടൂണ്‍ ശൈലി പകര്‍ത്തി വരച്ചു. എല്ലാവര്‍ക്കും ഡിമാന്‍റായ മുഖ്യമന്ത്രി കെ കരുണാകരന്‍റെ കാര്‍ട്ടൂണ്‍ വരച്ചു പഠിച്ചു. അത് എല്ലാവര്‍ക്കും വരച്ച് നല്‍കി. പേരിലെ സാമ്യം അങ്ങനെ കാര്‍ട്ടൂണ്‍ ലോകത്തേയ്ക്ക് എന്നെ കൊണ്ടെത്തിച്ചു.