മസ്കത്ത്: സുൽത്താനേറ്റിന്റെ ജലലഭ്യത ഉറപ്പുവരുത്താനും മറ്റുമായി രാജ്യത്ത് 191 അണക്കെട്ടുകളുണ്ടെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. ഇവക്ക് 357.7 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയാണുള്ളത്. ഡാമുകളിൽ മൂന്ന് ബില്യൺ ക്യുബിക് മീറ്ററിലധികം വെള്ളം സംഭരിച്ചിട്ടുണ്ട്.വാദി അദൈ, വാദി അൽ ഖൂദ് എന്നിവിടങ്ങളിലെ സംരക്ഷണ അണക്കെട്ടുകൾ, ഖുറിയാത്തിലെ മജ്ലാസ് അണക്കെട്ടുകൾ, ബൗഷറിലെ വാദി അൽ അൻസാബിലെ അൽ അൻസബ് അണക്കെട്ടുകൾ എന്നിവയുൾപ്പെടെ പുതിയ അണക്കെട്ടുകൾ മസ്കത്ത് ഗവർണറേറ്റിൽ നിലവിൽ നിർമിക്കുന്നുണ്ട്. ഇതിനുപുറമെയും ഖുറിയാത്ത്, സീബ്, ആമിറാത്ത്, അൽ അൻസാബ് എന്നിവിടങ്ങളിലെ അണക്കെട്ടുകളുടെ അറ്റകുറ്റപ്പണിയും പുരോഗമിക്കുന്നു.
ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമുള്ള സമഗ്ര തന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതികൾ. ഭൂഗർഭജല റീചാർജ് ഡാമുകൾ, ഉപരിതല സംഭരണ അണക്കെട്ടുകൾ, വെള്ളപ്പൊക്ക സംരക്ഷണ അണക്കെട്ടുകൾ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഡാമുകളാണ് ഒമാനിലുള്ളത്. ഭൂഗർഭ ജല റീചാർജ് ഡാമുകൾ ഭൂഗർഭ ജലാശയങ്ങളിൽ വെള്ളം സംഭരിക്കാൻ സഹായിക്കുന്നു. ഉപരിതല സംഭരണ അണക്കെട്ടുകൾ പർവതപ്രദേശങ്ങൾക്ക് സുസ്ഥിരമായ ജലസ്രോതസ്സുകൾ നൽകുന്നു. വെള്ളപ്പൊക്ക അപകടങ്ങളിൽനിന്നും കടൽ വെള്ളത്തിന്റെ കടന്നുകയറ്റത്തിൽനിന്നും പ്രദേശങ്ങളെ സംരക്ഷിക്കാനാണ് വെള്ളപ്പൊക്ക സംരക്ഷണ അണക്കെട്ടുകൾ ഒരുക്കിയിരിക്കുന്നത്.
