മസ്‌കത്ത് ∙ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട ലോകത്തിലെ മഹത്തരമേറിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ഒമാനിലെ ബാബ് അല്‍ സലാം മസ്ജിദ്. ടൈം മാഗസിന്‍റെ റിപ്പോര്‍ട്ടിലാണ് ഈ ‘ആര്‍ക്കിടെക്ചര്‍ വിസ്മയം നേടിയത്. വാസ്തുശിൽപ വിസ്മയമായ മഹ്ബൂബ് ബിൻ അൽ റുഹൈൽ മസ്ജിദ് (ജാമിഅ് ബാബ് അൽ സലാം) സീബ് വിലായത്തിലെ മബേലയിലാണ് സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചാണ് മസ്ജിദ് നിർമിച്ചത്. മേൽക്കൂര സ്ലാബ് ആകട്ടെ 30 ശതമാനം വരെ കനം കുറക്കുകയും ചെയ്തു. ന്യൂ നൗട്ടിലസ് ഇവോ എന്ന സാങ്കേതികവിദ്യയുടെ ഉപയോഗമാണ് ഇതിന് കാരണം.
680 ചതുരശ്ര മീറ്റർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദിന് രണ്ട് ഭാഗങ്ങളാണുള്ളത്. കോൺ ആകൃതിയിലുള്ള മിനാരവും പ്രധാന പ്രാർഥനാ ഹാളുമാണ് ഇവ. 26 മീറ്റർ വിസ്താരത്തിൽ വൃത്താകൃതിയിൽ തുറസ്സായ ഇടമാണ് പ്രാർഥനക്ക് ഒരുക്കിയത്. വലിയ മേൽക്കൂര സ്ലാബിന്റെ ഭാരം പരമാവധി കുറക്കണമെന്നാണ് മസ്ജിദ് അധികൃതർ നിർമാണ കമ്പനിയോട് ആവശ്യപ്പെട്ടത്. ഇതിനാൽ ന്യൂ നൗട്ടിലസ് ഇവോ എച്ച് 40 എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ഇതിന് നിരവധി പ്രയോജനങ്ങളുണ്ട്.
ഈ സാങ്കേതികവിദ്യ കാരണം സ്ലാബിന്റെ കനം 30 ശതമാനത്തോളം കുറക്കാനായി. 60 സെന്റി മീറ്റർ മാത്രം ഉയരമുള്ള 26 മീറ്റർ സ്ഥലത്താണ് ഈ സ്ലാബുള്ളത്. പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് കവചങ്ങൾ ഉപയോഗിച്ചതിനാൽ കോൺക്രീറ്റിന്റെ ഉപയോഗം കുറക്കാനായി. ഇതിലൂടെ സുസ്ഥിരത വർധിപ്പിക്കാനും അരലക്ഷം കിലോ കാർബൺ ഒഴിവാക്കാനും സാധിച്ചു. മസ്ജിദിന്റെ വൃത്താകൃതിയിലുള്ള തറക്ക് സൗകര്യപ്രദമാകുന്ന തരത്തിലാണ് ഇരുദിശകളിലേക്കുമുള്ള ഭാര വിന്യാസം. ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ പ്ലാസ്റ്റ് ആർക്കിടെക്ചർ കമ്പനിയാണ് പുതുസാങ്കേതികവിദ്യയിൽ നിർമാണം നടത്തിയത്.