ഹസീന ഇബ്രാഹിം
പതിനാലു കൊല്ലം മുന്‍പ് മലയാളി വായനക്കാരുടെ ഹൃദയത്തില്‍ ഒരു കൗമാരക്കാരി എത്തി നോക്കി…സാഹിത്യ ലോകം അവളെ അറിയും മുന്‍പേ, വരികള്‍ അവള്‍ ഇങ്ങനെ എഴുതി അവസാനിപ്പിച്ചു.
‘എന്‍റെ കവിതകള്‍
എന്‍റെ പ്രേമം പോലെ തീവ്രമെങ്കില്‍
കവിതയുടെ കാടുകള്‍ പൂക്കട്ടെ
എന്റെ കവിതകള്‍ എനിക്കു വിലാസമാകട്ടെ’
മലയാള സാഹിത്യത്തിന് ഏറെ പരിചിതമല്ലെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയുന്ന പേരാണ് സിദ്ദിഹ .’എന്‍റെ കവിത എനിക്ക് വിലാസം’ എന്ന സമാഹാരത്തിലൂടെ മലയാളി മനസ്സില്‍ ഹൃദയവികാരങ്ങളുടെ നവീനഭാവുകത്വം നിറച്ചവള്‍. ഒന്നരപതിറ്റാണ്ട് മുന്‍പ് അക്ഷര പ്രേമികള്‍ നോട്ടമിട്ട പന്ത്രണ്ടാം ക്ലാസ്സുകാരി.
2006 സെപ്തംബര്‍ 22 ന് എന്‍.എസ്.മാധവന്‍ അദ്ദേഹത്തിന്‍റെ വെള്ളിടി എന്ന കോളത്തിലൂടെ ആ കുട്ടി കവിയത്രിയെ വായനാസമൂഹത്തിന് ഇങ്ങനെ പരിചയപ്പെടുത്തി.
‘ഏതെങ്കിലും ഒരു കൃതി വായിക്കാന്‍ തുടങ്ങുമ്പോള്‍ അപരിചിതത്വം തോന്നിക്കുകയും എന്നാല്‍ തുടര്‍ന്നു വായിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണെങ്കില്‍ ആ രചന സാഹിത്യത്തില്‍ മാറ്റമാണ് സൂചിപ്പിക്കുന്നത്.ഇന്ന് അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ആ അനുഭവം സിദ്ദിഹയുടെ
‘എന്‍റെ വീട് എനിക്ക് വിലാസം എന്ന കവിത സമാഹാരത്തില്‍ നിന്നും എനിക്ക് കിട്ടി. ഈ കവി ഭാവിയില്‍ എന്താകും എന്നൊന്നും എനിക്കറിയില്ല. ഇന്ന്. ഇപ്പോള്‍. ഈ നിമിഷം സിദ്ദിഹയെ വായിക്കുന്നത് എനിക്കിഷ്ടമാണ്’.
‘എന്‍. എസ്. മാധവന്‍ കുറിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എഴുത്തുകാര്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിനുദാഹരണമായി അന്ന് അവള്‍ ചൂണ്ടികാണിക്കപ്പെട്ടു. വാചാലതയല്ല മിതത്വമായിരുന്നു സിദ്ദിഹ കവിതകളുടെ സൗന്ദര്യം.
പത്താം ക്ലാസുവരെ ഒരു കുട്ടിക്കവിത പോലും കുറിച്ചിട്ടില്ലാത്തൊരു പെണ്‍കുട്ടി.പതിനൊന്നാം ക്ലാസ്സില്‍ ബയോളജി പരീക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ കവിതയെഴുത്ത് മത്സരത്തില്‍ കയറിയിരുന്നു.പിന്നൊരിക്കല്‍ കൂട്ടുകാരി തലയില്‍ ചൂടാന്‍ കൊടുത്ത റോസാപൂവിന്റെ തണ്ടൊടിഞ്ഞതു കണ്ട് ആ വേദന പുസ്തകത്തില്‍ പകര്‍ത്തി.പലപ്പോഴായി കുത്തിക്കുറിച്ച വരികള്‍ ചെന്നൈ കേരള വിദ്യാലയത്തിലെ അദ്ധ്യാപകരായ അജയന്‍ മാഷും, സുഹാസിനി ടീച്ചറും ഒരിക്കല്‍ കണ്ടെടുത്തു.അങ്ങനെയാണ് ‘എന്റെ കവിത എനിക്ക് വിലാസം’ എന്ന കവിതസമാഹാരം പ്രസിദ്ധീകരി്ക്കപ്പെട്ടത്. സാഹിത്യ നിരൂപകന്‍ ഡോ ആസാദ് അവതാരിക എഴുതി. അതീവ സാധാരണ കൗമാരാനുഭവങ്ങളുടെ ലളിതമായ ആഖ്യാനമെന്നാണ് അദ്ദേഹം പുസ്തകത്തെ വിശേഷിപ്പിച്ചത്. എഴുത്തു പാരമ്പര്യമോ വായനാ സാഹചര്യമോ അവകാശപ്പെടാനില്ലാതിരുന്നിട്ടും, അവള്‍ താന്‍ ജീവിക്കുന്ന കാലത്തെ ആകുലതകള്‍ക്ക് മനോഹരമായ കാവ്യഭാഷ നല്‍കി.
ഈ മണലില്‍….
ഞാന്‍ നിന്നെ എഴുതുന്നു
തിരകള്‍ അതിനെ മായ്ച്ചു കളയട്ടെ
നൂലറ്റ പട്ടത്തില്‍ നിന്‍റെ….
പേരെഴുതി പറത്തുന്നു
അനന്തസീമയില്‍…
അതലിഞ്ഞു തീരട്ടെ
ഇനി എന്നെങ്കിലും കണ്ടു മുട്ടിയാല്‍ ഞാന്‍ പറയും…
എനിക്ക് നിന്നെ അറിയില്ല
ആത്മാവിനെ പകര്‍ത്തുന്ന ആഖ്യാനശൈലിയുമായി അവതരിച്ച പുതിയ എഴുത്തുകാരിയെ മലയാളി വായനാസമൂഹം ചര്‍ച്ച ചെയ്തു. കവി പക്ഷെ അതൊന്നും അറിഞ്ഞതേയില്ല.ആ നാളുകളില്‍ അവള്‍ നഴ്‌സിംഗ് പഠനത്തിനായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരുന്നു. കവിതയില്‍ കൂടുകെട്ടി വസിക്കുമെന്നു കരുതിയ പെണ്‍കുട്ടി നിശബ്ദമായി കടന്നു പോയി.ഒന്നും രണ്ടുമല്ല പതിനാലു കൊല്ലം.
നാളെയെക്കുറിച്ച് വലിയ ആശങ്കകള്‍ ഇല്ലാതിരുന്ന എഴുത്തുകാരി ഇന്ന് ആതുര സേവന രംഗത്തെ മുന്നണി പോരാളിയാണ്. ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നഴ്സ് ആയി ജോലി ചെയ്യുന്നു.നാളുകളായി അടഞ്ഞു കിടന്ന വാതില്‍ പഴുതിലൂടെ അവള്‍ ഇപ്പോള്‍ ലോകത്തെ നോക്കുന്നുണ്ട്. എഴുത്ത്, ജീവിതത്തിന് മനോഹരഭാവം നല്‍കുന്നുവെങ്കില്‍ അതറിയുന്നവര്‍ക്ക് അധിക നാള്‍ നിശബ്ദമായി തുടരാനാവില്ല .
അങ്ങ് ദൂരെ അറേബ്യന്‍ താരകങ്ങള്‍ക്ക് കീഴിലിരുന്ന് സിദ്ദിഹ എഴുതുന്ന കവിതകള്‍ വീണ്ടും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍, അത് നഷ്ടപ്പെട്ട എഴുത്തുകാരിയുടെ തിരിച്ചു വരവിന്‍റെ സൂചന കൂടിയാണ്. പുതിയ കാലത്തെ, അവസ്ഥകളെ, സാഹചര്യങ്ങളെ എല്ലാ തീക്ഷ്ണതയോടും ആവാഹിക്കുന്ന എഴുത്തായി പുതിയ സൃഷ്ടികളും വായിക്കപ്പെടട്ടെ……
പൂവേലില്‍
വീട്ടുപേരിലുള്ള വീടേ
നിന്നിലൊരൊറ്റ രാത്രി പോലും
തല ചായ്ച്ചില്ല
പനിച്ച നിന്നെ
പച്ചവെള്ളം കൊണ്ട് തുടച്ചില്ല
കല്‍ഭിത്തിയില്‍ കൈ ചേര്‍ത്ത്
സ്പന്ദനമറിഞ്ഞില്ല
നീയൊളിപ്പിച്ച രഹസ്യവിഷദംശനം
നിന്നെ കരിനീലിപ്പിച്ചിരിക്കുന്നു
എന്‍റെ മന്ദാരം മൊട്ടയടിച്ചു
മനസികരോഗിയെപ്പോലെ
വിഷാദിച്ചു നില്‍ക്കുന്നു
അവളുടെ ചെപ്പുകള്‍ കളവുപോയിരിക്കുന്നു
വെട്ടാനാളില്ലാതെ
കിണറിന്റെ മുടി വളര്‍ന്നു
കാടായിരിക്കുന്നു
ഉയരച്ചില്ലയില്‍ മാത്രം കായ്ച്ചു
പേരയാരോടോ
പകരം വീട്ടുന്നു
നിലവിളിച്ചു നീട്ടിയ
നിന്‍റെ തേക്കിന്‍ കൈയാരോ
ചെത്തിയെടുത്തു
വയറില്‍ തുളയോടെ
വീണു കിടന്ന
തേക്കിന്‍ പൂവുകള്‍ കോര്‍ത്തു ഞാന്‍
അലക്കുകല്ലിനു ചാര്‍ത്തി
എന്നോ അരച്ച് ചുറ്റിയ ചമ്മന്തി
അമ്മിക്കല്ലില്‍ നിന്നിഴഞ്ഞിറങ്ങിപ്പോയി
എപ്പഴും കെട്ടവെള്ളമാണിവിടെയെന്നു
കാപ്പി മുഖം കറുപ്പിച്ചു
എന്‍റെ മധുരച്ചക്ക ഇടിവെട്ടി
നെഞ്ച് കരിഞ്ഞു നിന്നു
ഒന്നുമറിയാത്ത പോലെ
ബദാം വട്ടം വരച്ചു കളിച്ചു
നീ ഊഞ്ഞാലാട്ടിയ
കടച്ചക്കയില്‍
മുറിക്കയറിരുകിയിരിക്കുന്നു
നിനക്കെത്ര വെടിയേറ്റെന്ന്
തുളകള്‍ എണ്ണം പറഞ്ഞു
പരിഭവിച്ചിട്ടെന്തിന്,
എന്റെയോട്ടങ്ങളില്‍
എളിയിലെടുത്തോടാന്‍ പറ്റുമോ
നീ വീടല്ലേ വീടേ?
സാമൂഹിക അകലം
മാനസിക ഒരുമ
എന്‍റെ വരികള്‍ക്കിടയിലൂടെ നിന്നെ
ഒളിപ്പിച്ചു കടത്തും
നിന്റെ വിറയാര്‍ന്ന ചുണ്ടുകള്‍ എന്നെ
കവിള്‍ നിറയെ ചിരിപ്പിക്കും
എനിക്ക് നിന്നെക്കാള്‍ ബലം വരുകയും
നിന്റെ കൈ വലിച്ചു
മുന്നോട്ടോടുകയുമാവും
പരിഭവങ്ങളുടെ
കട്ടന്‍ കാപ്പി ഊതിക്കുടിക്കുമ്പോഴാവും
അമ്മ വാതില്‍ തുറക്കുക
ഝടുതിയില്‍ നിന്നെ
വെള്ളപുതപ്പിച്ചു കിടത്തും
‘അമ്മയാണെ ഞാനവനെ ഓര്‍ക്കുന്നു
പോലുമില്ലെ’ന്ന
കള്ളനാണയം കൊടുക്കും
‘പെങ്കുട്ട്യോളിങ്ങനെ ഒറ്റക്കിരിക്കണത്
ശരിയല്ല’ എന്ന പിറുപിറുപ്പ്
അകലുമ്പോഴേക്കും
നിന്‍ നാമം ജപിച്ചു
ഞാന്‍ വാല്‍മീകിയാകും
ഉപ്പാപ്പ
കീടങ്ങള്‍ കടിച്ചു തൂങ്ങിയിട്ടും
വെളുത്ത രോമക്കാടിനു
അപ്പൂപ്പന്‍താടിയുടെ ഭാരമില്ലായ്മ
കാറ്റെവിടേക്ക് വിളിച്ചാലും കൂടെ
വന്നോളാമെന്ന അനുസരണം
‘എന്തെങ്കിലും കഴിക്കാന്‍
പറ്റുമെങ്കില്‍ കഴിക്കൂ.
വെന്‍റിലേറ്ററില്‍ ആയാല്‍ പിന്നെ
പറ്റിയെന്നു വരില്ല’
മനുഷ്യത്വമില്ലാത്ത ശാസനം.
മുറിഞ്ഞു നീറുന്നുവെന്നു
തൊണ്ട തുറന്നു കാണിച്ചു തന്നു
ഇത്തിരി ചൂട് വെള്ളം ചുണ്ടോടുപ്പിച്ചു
കൊടുത്തപ്പോള്‍ കണ്ണിനൊരു തിളക്കം
‘ആപ് കിദര്‍ സെ ഹേ’
‘ഇന്ത്യാ സെ’
‘വെല്‍കം ടു പാക്കിസ്ഥാന്‍’
കണ്ണ് നിറച്ചും ചിലരൊക്കെ ചിരിപ്പിക്കും…
എനിക്ക് ശ്വാസം മുട്ടുന്നു!
ഞാനറിയാതെ നിങ്ങളെന്നെ
പിന്തുടരുന്നു
എന്നെ ചോദ്യം ചെയ്യുന്നു
ആള്‍ക്കൂട്ടത്തിനിടയിലെന്‍റെ
തൊലിയുരിക്കുന്നു
ഒരു വിട്ടു വീഴ്ചക്കും
വകയില്ലാതെ
ഒറ്റുകൊടുക്കുന്നു
ആരാണെന്‍റെയിണയെ
അമ്പെയ്യുന്നത്
എന്‍റെ കുഞ്ഞുങ്ങളുടെ
കളിപ്പാട്ടങ്ങള്‍ കയ്യോടൊപ്പം
മുറിച്ചെടുക്കുന്നത്
എനിക്ക് കടക്കേണ്ട പാലങ്ങള്‍ക്ക്
തീവെക്കുന്നത്
ചുട്ടുപൊള്ളുന്ന ഈ റോഡ്
പണ്ടെന്നോ പിടിച്ചു നടന്ന
കരിങ്കൊടിയാവണം
ഇതെനിക്ക് പോകേണ്ട വഴിയല്ല
ഞാന്‍ പിടിച്ചു നില്‍ക്കുന്നത്
ജനലഴികളല്ല
ഇരുമ്പു പാളങ്ങളായവ
കനക്കുന്നു
എനിക്ക് തിരക്കില്ല
എന്നിട്ടും കാഴ്ചകള്‍
എന്നെയിട്ടേച്ചു
തിരക്കിട്ട് പിന്നിലേക്ക് പായുന്നു
പുണ്ണുകളാര്‍ന്ന തൊണ്ടകൊണ്ടുള്ള
മുരണ്ട നിലവിളിയല്ല
വെളുത്ത പശുക്കള്‍ അയവെട്ടുന്ന
കറുത്ത തൊലിപ്പുറത്തിന്‍റെ
മുദ്രാവാക്യമാണിത്
‘എനിക്ക് ശ്വാസം മുട്ടുന്നു!’
കൊന്ന
കട്ടയുറക്കത്തിലെന്നെ തട്ടി വിളിച്ചു
പലക മേലിരുന്ന സ്ത്രീ
ചേര്‍ത്തു പിടിച്ചു കരഞ്ഞ നിമിഷങ്ങള്‍ക്ക്
മഴ കൊണ്ട കണ്ണാടിച്ചില്ലിനപ്പുറത്തെ
അവ്യക്തത
പെട്ടിത്രാസില്‍ കിടന്നുറങ്ങിയ
ഞാനെങ്ങനെ പായിലെത്തി
എന്ന് ചിന്തിച്ചു
ഉമിക്കരി കൊണ്ട്
ഇനിയും വെളുക്കാത്ത
പകലിനെ ഉരക്കുമ്പോള്‍
അവരെ വീണ്ടും കണ്ടു.
വല്ലിമ്മ തന്ന ചൂടുള്ള ചായ
അരകവിള്‍ മോന്തും മുന്‍പേ
ഉസ്താദിന്റെ സൈക്കിള്‍ മണി
ഞങ്ങളെ വലിച്ചു കൊണ്ട് പോയി
ആവുന്ന പണികള്‍ ചെയ്തു
സ്‌കൂളിലേക്കിറങ്ങുമ്പോള്‍
‘നിന്റെ ഉമ്മയവിടെ’
എന്ന് ചോദിച്ചു വക്രിച്ചു ചിരിച്ചു വല്ലിമ്മ.
‘മരിച്ചു പോയില്ലേ?’
എന്ന് തിരിച്ചു ചോദിച്ചു സ്‌കൂളെത്തിയിട്ടും
സത്യമേത് മിഥ്യയെതെന്നു
ചിന്തിച്ചു കുഴഞ്ഞു പനിച്ചു വിറച്ചു .
പനിക്കാല മരുന്നില്‍ മങ്ങിയ കാഴ്ചക്ക്
പിന്നെ കിട്ടിയ കണ്ണട ഊരിവെച്ചന്നു
കൊന്നക്കാട്ടിലേക്ക് മാഞ്ഞു പോയ അവര്‍
എന്റെ ഉമ്മയാണെന്ന് ഞാന്‍ ഇപ്പഴും വിശ്വസിക്കുന്നില്ല!
ഉമ്മകള്‍
ഉമ്മകള്‍
വേവുകളുടെ
വാതിലുകള്‍
തുറക്കുകയോ
അടക്കുകയോ ചെയ്യുന്ന
താക്കോലുകളാണ്
കദനം
കുത്തിനിറച്ച
കത്തുകളില്‍
കുത്തിയ
അന്ത്യമുദ്രയാണ്
മരിച്ചവരുടെ
മിഴികളൊട്ടിച്ച
പശിമയാണ്
മലരിന്‍റെ ലോലത
സ്വപ്നം കണ്ടുറങ്ങിയ
കള്ളിമുള്ളുകളുടെ
ചുണ്ടിലെ മുറിവുകളാണ്
ചോറ്റിന്‍ കലത്തില്‍
ചുണ്ടുതിരഞ്ഞു
പതഞ്ഞു വക്കോളമെത്തി
ആവിയായിപ്പോയൊരു
പാഴ്കിനാവാണ്
എനിക്കുമ്മകളോടുള്ള വെറുപ്പ്
പൂവിന്റെ വശ്യത ഗര്‍ഭം ധരിച്ച
വിഷക്കായകളരച്ചുമ്മവെച്ച
നിന്നെക്കണ്ടത് മുതലാണ്
മുള്‍പ്പൂവ്
തലേന്ന്
കളിപറഞ്ഞു ചിരിച്ച
മുക്കുറ്റിപ്പൂക്കള്‍
വേര് പുറത്തുചാടി
ചുറ്റും ചത്തുകിടന്ന അന്ന്
കപട സ്നേഹിയുടെ
വളര്‍ത്തുചെടിജീവിതം
എനിക്ക് മടുത്തു
നെറ്റിയിലുമ്മവെച്ച്
നിറയെ പൂക്കണമെന്നു പറഞ്ഞു
കുഴഞ്ഞു വീണപ്പോഴാണ്
കാക്കാത്തിപ്പൂവിന്‍റെ കടയ്ക്കലും
കത്തി പാഞ്ഞെന്നറിഞ്ഞത്
വേദനകളൊക്കെ
മുള്ളുകളായെങ്കിലും
മുള്ളുകള്‍ ആരെയും വേദനിപ്പിക്കാതായതില്‍ പിന്നെ
വേണ്ടിടത്തും
വേണ്ടാത്തിടത്തും
വെറുതെ പൂത്തു
കാക്കാത്തി പിന്നെയും തളിര്‍ത്തോ
എന്നറിയാനുള്ള വെമ്പലില്‍
എത്തിനോക്കിയ
മുലമൊട്ടിനെ
ഞെട്ടോടെ പറിച്ചു നീ
വിരലില്‍ തിരുമ്മി
മണത്തു വലിച്ചെറിഞ്ഞേച്ചു പോയന്നു
മാറുപൊത്തിപിടിച്ചു
മരിച്ചാല്‍ മതിയെന്ന് തോന്നിയ നേരത്ത്
ഞാന്‍ തന്നെയാണ്
വെട്ടാന്‍ നീട്ടിക്കൊടുത്തത്
അനുസരണയില്ലാതെ
കയ്യാലപ്പുറത്തേക്കെത്തിനോക്കിയ
കൊമ്പിനെ.
വാശിക്ക് നിറയെപ്പൂത്തു തളിര്‍ത്തു
തളര്‍ന്നുറങ്ങിയ രാത്രി
ഞാന്‍ വള്ളിച്ചെടിയായത്
സ്വപ്നം കണ്ടു
മലര്‍ന്നു കിടന്ന്
മഴമുഴുവന്‍
മാറില്‍ നിറച്ചു
കുളിരണിഞ്ഞ വിരലുകളില്‍
പച്ചത്തളിരണിഞ്ഞു
മണ്ണിനെ ഇക്കിളിപ്പെടുത്തി
കാറ്റു തള്ളിയിട്ടു
വേനല്‍ ചിത കൊളുത്തിയ
മരത്തെപുണര്‍ന്നു
വീണ്ടും തളിര്‍ത്തല്ലോ
എന്നവളുടെ ചെവിയില്‍ മൊഴിഞ്ഞു
നാണം കൊണ്ട് തുടുത്തവളെ
ഒന്നൂടെ കെട്ടിവരിഞ്ഞു
പൊന്തകളെ പൊതിഞ്ഞു
പറമ്പുകള്‍ കടന്നു
കയ്യാലകളില്‍ പടര്‍ന്നു
ചെടിച്ചട്ടിച്ചെടികളുടെ
നെറ്റിയിലുമ്മ വെച്ച്
നിറയെപ്പൂക്കണേയെന്നോര്‍മ്മിപ്പിച്ചു
‘നിനക്കെങ്ങനെ
പേരില്ലാതെ
വേരെക്കൂട്ടാതെ
പടര്‍ന്നു നടക്കാനാവുന്നു’
എന്ന അസൂയചോദ്യത്തിനു
പച്ചവിടര്‍ത്തി ചിരിച്ചു
പടര്‍ന്നു പടര്‍ന്നു
പടര്‍ന്നു പടര്‍ന്നു…
വീടുടല്‍
വാസയോഗ്യമല്ല
കേറിച്ചെല്ലുവാന്‍
ഇറങ്ങിപ്പോകുവാന്‍
തിരികെ വരുവാന്‍
മാത്രമായുള്ളത്
ഒറ്റപ്പുലരിയില്‍പ്പൂത്ത പെണ്ണിനെ
ഇറുക്കുന്ന കൈകളില്‍
ആത്മനിന്ദാശ്രുപ്പെയ്ത്ത്
പൊഴിച്ച പടങ്ങളിന്‍
ഉടല്‍ മിനുസങ്ങള്‍
നിറയുന്നു കണ്ണിലെന്നും
ചോര പടര്‍ന്ന
സാരി വാരിച്ചുറ്റി
സൂര്യകരണത്തടിക്കും
സന്ധ്യ.
നീ ഞാന്‍ നമ്മള്‍
നീയെന്‍ മനസ്സിലുള്ളത്
മാനത്തു വരക്കുന്നവന്‍
വെറുതെ
ഒരു ബന്ധവും സങ്കല്പിക്കാതെ
നിങ്ങളെ ഇഷ്ടമാണെന്ന്
മഞ്ഞുരുകുന്നവന്‍
ഞാന്‍
മൂര്‍ച്ചയുള്ള പണിയായുധങ്ങള്‍ക്കിടയില്‍
ഒറ്റപ്പെട്ട കുഞ്ഞു പെണ്‍ചെരിപ്പിന്‍റെ
കഥ പറയുന്നവള്‍
കപ്പലണ്ടിക്ക് കവിതയെ
തൂക്കി വില്‍ക്കുന്നവള്‍
നീ വന്യ മൃഗവും
ഞാന്‍ വളര്‍ത്തു മൃഗവും
നീ കാട്ടാറു വെള്ളവും
ഞാന്‍ കാടിവെള്ളവും
എന്‍റെ നഖങ്ങള്‍
പൂവിതള്‍ പോലെ
മൃദുവാര്‍ന്നത്
നേര്‍ത്ത
നിറം തേച്ചത്
ചുണ്ടു പോലും
തേന്‍ മിട്ടായിയാക്കിയത്
എന്‍റെ ദ്രംഷ്ടകള്‍
ഉച്ചിഷ്ടം തിന്നാനുള്ളത്
എന്‍റെ ചിറകുകള്‍
‘തേനേ പൂവേ’എന്ന് കൊഞ്ചിക്കുമ്പോള്‍
ചുരുണ്ടൊതുങ്ങാനുള്ളത്
നീ എത്ര ഉയരത്തിലാണ് ചാടുന്നത്
എനിക്കീ മുറ്റത്തെ
കള്ളികളില്‍ പോലും
ചാടിക്കളിച്ചു കൂടാ
നീയെത്ര സുന്ദരമായാണ്
ഗര്‍ജ്ജിക്കുന്നത്
എനിക്കൊന്നുറക്കെ ചിരിച്ചു കൂടാ
നമ്മുടെ വഴി,
നടത്തങ്ങളെ
മുറിക്കുന്ന
ഏതോ ലിപിയിലെ
ചില്ലക്ഷരങ്ങളാലുള്ളത്
നമ്മുടെ ഗര്‍ഭാശയങ്ങളില്‍
പാതിവെന്ത വിത്തുകള്‍
നീ മുടിക്കുത്തിനു പിടിച്ചു
കാടത്തം കൊണ്ടുമ്മ വെക്കുമ്പോഴേക്ക്
തകര്‍ന്നു പോകുന്നെന്‍
സാമ്രാജ്യം
നിന്റെയും എന്‍റെയും പ്രണയമെങ്ങനെ
ഒന്നാകുമെന്നാണ്