Web Desk
ജനീവ: കൊറോണ വൈറസ് ഉത്ഭവത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് ലോകാരോഗ്യ സംഘടന. അടുത്തയാഴ്ച്ച സംഘം ചൈന സന്ദര്‍ശിക്കും. വൈറസ് മൃഗങ്ങളിൽ നിന്നാണോ ഉത്ഭവിച്ചതെന്ന് അന്വേഷിക്കുന്ന കാര്യത്തിൽ സഹായിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ ഏജൻസി ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
വൈറസിന്‍റെ ഉറവിടം അറിയുക എന്നത് വളരെയധികം പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം വീഡിയോ കൂടിക്കാഴ്ചയ്ക്കിടയിൽ പറഞ്ഞു. വൈറസ് എങ്ങനെ ഉത്ഭവിച്ചു എന്നുള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ അറിഞ്ഞാല്‍ കൊറോണയെ ഫലപ്രദമായി നേരിടാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഘത്തിന്‍റെ രൂപീകരണത്തെക്കുറിച്ചോ പ്രത്യേക ദൗത്യത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വൈറസ് മനുഷ്യരില്‍ എത്തിയത് മൃഗങ്ങളില്‍ നിന്നായിരിക്കാം എന്നാണ് ശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും അനുമാനം. കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ നിന്നാണ് ആദ്യമായി കോവിഡ്-19 പൊട്ടി പുറപ്പെട്ടത്.