മുംബൈ: ഭീമ-കൊറേഗാവ് കേസില്‍ രണ്ടര വര്‍ഷമായി തടവില്‍ കഴിയുന്ന തെലുഗു കവി വരവരറാവുവിന് ജാമ്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ജാമ്യാപേക്ഷയില്‍ ആറ് മാസത്തേക്ക് ബോംെബ ഹൈകോടതി ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡെ, മനീഷ് പിതാലെ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചു. എന്നാല്‍, ജാമ്യ കാലയളവില്‍ ഭീമ-കൊറേഗാവ് കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക എന്‍ഐഎ കോടതി പരിധിയില്‍ തന്നെ കഴിയണം. കേസില്‍ ആരോപിക്കപ്പെട്ടതടക്കമുള്ള പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കാനും കോടതി നിര്‍ദേശിച്ചു. ആശുപത്രിയില്‍ കഴിയുന്ന റാവുവിനെ മോശമായ ആരോഗ്യാവസ്ഥയില്‍ ജയിലിലേക്ക് തിരിച്ചയക്കുന്നത് ഉചിതമല്ലെന്നും ഉപാധികളോടെ ജാമ്യം നല്‍കുന്നതാണ് അഭികാമ്യമെന്നും കോടതി പറഞ്ഞു.
റാവുവിന്റെ ജാമ്യാേപേക്ഷയിലും ആരോഗ്യവാനായി ജീവിക്കാനുള്ള റാവുവിന്റെ മൗലികാവകാശം ലംഘിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ പി. ഹേമലത നല്‍കിയ ഹരജിയിലും കഴിഞ്ഞ ഒന്നിനാണ് വാദപ്രതിവാദം പൂര്‍ത്തിയാക്കിയത്. റാവു സുഖം പ്രാപിച്ചതായും ബന്ധുക്കള്‍ ആരോപിച്ചതുപോലെ മറവി രോഗം കണ്ടെത്തിയിട്ടില്ലെന്നുമാണ് നിലവില്‍ കോടതി ഉത്തരവ് പ്രകാരം റാവുവിനെ ചികിത്‌സിക്കുന്ന നാനാവതി ആശുപത്രി അവസാനമായി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, മറവി രോഗത്തെക്കുറിച്ച് വിദഗ്ധമായ പരിശോധനയില്ലാതെ തീര്‍ത്ത് പറയാനാകില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് വരവരറാവുവിനെ തലോജ ജയില്‍ ആശുപത്രിയിലേക്കോ ജെ.ജെ മെഡിക്കല്‍ കോളജ് പ്രിസണ്‍ വാര്‍ഡിലേക്കോ മാറ്റണമെന്നായിരുന്നു എന്‍ഐഎയുടെ വാദം.
മറവിരോഗ ലക്ഷണങ്ങളുണ്ടെന്ന് നേരത്തേ ജെ.ജെ, സെന്റ് ജോര്‍ജ് ആശുപത്രികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജയിലിലേക്ക് മാറ്റിയാല്‍ റാവുവിന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളാകുമെന്നും കടുത്ത നിബന്ധനകളോടെ ജാമ്യം നല്‍കി വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമാണ് റാവുവി!!െന്റ അഭിഭാഷകരായ ആനന്ദ് ഗ്രോവറും, ഇന്ദിര ജയ്‌സിങ്ങും വാദിച്ചത്. ജയില്‍ ആശുപത്രിയില്‍നിന്നാണ് റാവുവി!!െന്റ നില വഷളായതെന്നും അവര്‍ ഓര്‍മപ്പെടുത്തി. തലോജ ജയില്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ പരിമിതമാണെന്ന് ഇവരുടെ വാദം കോടതി അംഗീകരിച്ചു.
വാദ പ്രതിവാദങ്ങള്‍ക്കിടെ റാവുവിന്റെ പ്രായവും ആരോഗ്യസ്ഥിതിയും മാനിക്കണമെന്ന് പലകുറി കോടതി എന്‍ഐഎയെ ഓര്‍മപ്പെടുത്തിയിരുന്നു. 80 കാരന്റെ ജീവിത നിലവാരമെന്തെന്നും കോടതി എന്‍ഐഎയോട് ചോദിക്കുകയുണ്ടായി. 2018 ആഗസ്റ്റ് 28 നാണ് ഭീമ കൊറേഗാവ് കേസില്‍ വരവരറാവു അറസ്റ്റിലായത്.