തിരുവനന്തപുരം: അമ്പത് സെന്‍റ് സ്ഥലത്ത് വിശാലമായ പാർക്കിംഗ് സൗകര്യവും മാലിന്യ സംസ്കരണ പ്ലാന്റുമായി ഒന്നര കോടി മുടക്കി നഗരസഭ നിർമ്മിച്ച വള്ളക്കടവ് മാർക്കറ്റ് പൂർണമായി ഉപയോഗിക്കാതെ വഴിയരികിൽ മത്സ്യ കച്ചവടവും മാംസക്കച്ചവടവും നടത്തുന്നതിനെ കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റെണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
വഴിയോര കച്ചവടത്തിന് ശേഷം മാംസത്തിന്റെയും മറ്റും അവശിഷ്ടങ്ങൾ വഴിയരിയിൽ നിക്ഷേപിക്കുന്നത് പരിസര മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഇത് സാംക്രമിക രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. വിമാനത്താവളത്തിനും ഭീഷണിയാണ്.
മത്സ്യം, മാംസം, പച്ചക്കറികൾ എന്നിവ കച്ചവടം നടത്താനുള്ള എല്ലാ സൗകര്യവുമുള്ള കെട്ടിടസമുച്ചയം വള്ളക്കടവ് മാർക്കറ്റിലുണ്ട്. വള്ളക്കടവ് സ്വദേശി രണ്ടര ലക്ഷം രൂപയ്ക്ക് നടത്തിപ്പ് അവകാശം ടെൻറർ എടുത്തിട്ടുണ്ട് . എന്നാൽ പ്രദേശവാസികളായ ചിലർ മാർക്കറ്റ് സ്ഥലം കൈവശപ്പെടുത്തിയതു കാരണം ടെന്റർ എടുത്തയാൾക്ക് വരുമാനം ലഭിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പുറമേ നിന്നുള്ള കച്ചവടക്കാർക്ക് മാർക്കറ്റിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. കച്ചവടം മാർക്കറ്റിലായാൽ ഏകീകൃത വിലനിലവാരം നിലവിൽ വരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകൾ ദിവസേന പച്ചമത്സ്യം വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്.