യു.എ.ഇയിലെ പള്ളികളിൽ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളോടെ 50% പേർക്ക് പ്രവേശനം. കൂടുതൽ പേർ രോഗമുക്തി നേടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഇളവ് നൽകിയത്. സാമൂഹിക അകലം അടക്കമുള്ള കർശന നിയന്ത്രണത്തോടെയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ്–19 നെ തുടർന്ന് ആദ്യം അടച്ചിട്ടിരുന്ന മുസ്‌ലിം പള്ളികളിൽ ജൂലൈ 1 മുതൽ 30% പേർക്ക് പ്രവേശനം നൽകിയിരുന്നു.
രണ്ട് പേർ തമ്മിൽ 2 മീറ്റർ അകലമാണ് പാലിക്കേണ്ടത്. നേരത്തെ ഇത് 3 മീറ്ററായിരുന്നു. വാങ്ക് വിളിക്ക് ശേഷം നമസ്കാരം ആരംഭിക്കേണ്ട സമയം 10 മിനിറ്റായും വർധിപ്പിച്ചിട്ടുണ്ട് . എന്നാൽ ഇത് മഗ്‌രിബ് (സന്ധ്യാ പ്രാർഥന) പ്രാർഥനയ്ക്ക് അഞ്ച് മിനിറ്റ് മാത്രം. മാസ്ക് ധരിച്ചുവേണം വിശ്വാസികൾ പള്ളികളിലെത്തേണ്ടത്. പ്രാർഥിക്കാനുള്ള മുസല്ല അവരവർ കൊണ്ടുവരണം.വുളു (അംഗശുദ്ധി) വീടുകളിൽ നിന്ന് എടുക്കുന്നവർക്കേ പള്ളിയിൽ പ്രവേശനം ഉണ്ടാകൂ .പ്രധാന പ്രാർഥനകൾക്കേ പള്ളി എത്തിച്ചേരാൻ അനുവാദമുള്ളൂ. വയോജനങ്ങൾ, കുട്ടികൾ, മറ്റു രോഗമുള്ളവർ എന്നിവർ സ്വയം രക്ഷ കരുതി പള്ളികളിൽ വരരുത് എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
മറ്റു പ്രധാന നിർദേശങ്ങൾ :
- അധികൃതർക്ക് പിന്തുടരാനുള്ള അല്‍ ഹൊസൻ( AlHosn) ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുക.
- പ്രാർഥനാ വേളയിലും മാസ്ക് ധരിക്കുക.
- 2 മീറ്റർ അകലം പാലിക്കുക.
- മുസല്ല (പ്രാർഥനാ പായ) കൊണ്ടുവരിക.
- പള്ളികളിൽ ഖുർആൻ ലഭ്യമാവില്ല. പാരായണം ചെയ്യേണ്ടവർ മൊബൈൽ ഫോണിലൂടെ നിർവഹിക്കുക.
- പള്ളികളുടെ പ്രവേശന കവാടങ്ങളിൽ ആളുകൾ കൂടി നിൽക്കരുത്.