കേരളത്തിൽ പൂട്ടിക്കിടക്കുന്ന നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ യൂണിറ്റുകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു കത്തയച്ചു. ഇന്ത്യയിൽ 2020 മാർച്ച് മുതൽ എൻടിസിയുടെ 23 മില്ലുകൾ ആണ് പൂട്ടിക്കിടക്കുന്നത്. ഇതിൽ നാലെണ്ണം കേരളത്തിൽ സ്ഥിതി ചെയ്യുന്നവയാണ്.
വിജയമോഹിനി മിൽസ് പൂജപ്പുര തിരുവനന്തപുരം, അളഗപ്പ ടെക്സ്റ്റൈൽ കൊച്ചിൻ മിൽസ് ലിമിറ്റഡ് തൃശ്ശൂർ, കേരള ലക്ഷ്മി മിൽസ് ലിമിറ്റഡ് പുല്ലാഴി തൃശ്ശൂർ, കാനണ്ണൂർ സ്പിന്നിങ് ആൻഡ് വീവിംഗ് മിൽസ് കക്കാട് കണ്ണൂർ എന്നീ മില്ലുകളാണ് പൂട്ടികിടക്കുന്നത്. ഏതാണ്ട് രണ്ടായിരത്തി മുന്നൂറോളം തൊഴിലാളികളും 150ഓളം ഉദ്യോഗസ്ഥരും ഈ ഫാക്ടറികളെ ആശ്രയിച്ച് ഉപജീവനമാർഗ്ഗം തേടുന്നവരാണ്.എന്നാൽ മില്ലിൽ ബാക്കിയായ അസംസ്കൃതവസ്തുക്കളുടെ നീക്കം ചെയ്യലും കെഎസ്ഇബിയ്കു നൽകിയിട്ടുള്ള ബാങ്ക് ഗ്യാരണ്ടി പിൻവലിക്കുന്നതിനുള്ള എൻ ടി സി യുടെ നീക്കങ്ങളും തൊഴിലാളികൾക്കിടയിൽ ആശങ്കയുണർത്തുന്നു എന്ന് മന്ത്രി കത്തിൽ പറഞ്ഞു.
നിലവിൽ എൻ ടി സി യ്ക്കു മികച്ച സാമ്പത്തികഭദ്രത ഉണ്ടെങ്കിലും മാനേജ്മെന്റന്റെ ഭാഗത്തുനിന്നും അരിയർ നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നില്ല. 2019- 20 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച് എൻ ടി സിക്ക് 2200 കോടിയിൽപരം മറ്റ് ഏജൻസികൾ മുഖേനയോ സംസ്ഥാനസർക്കാർ മുഖേനയോ തിരിച്ചുപിടിക്കാവുന്നതാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ പൂട്ടിക്കിടക്കുന്ന എൻ ടി സി യുടെ യൂണിറ്റുകൾ ഉടൻ തുറന്ന് 2500ഓളം വരുന്ന തൊഴിലാളികളെ സംരക്ഷിക്കുവാൻ കേന്ദ്രം ഇടപെടണം എന്ന് മന്ത്രി ശക്തമായി ആവശ്യപ്പെട്ടു.

















