Web Desk
കിൻഫ്രയുടെ കീഴിൽ നിരവധി പൊതുമേഖല പാര്‍ക്കുകളുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഭക്ഷ്യവിഭവങ്ങളുടെ സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിടുന്ന മെഗാ ഫുഡ് പാർക്കിന്‍റെ നിര്‍മ്മാണം പാലക്കാട് പൂർത്തിയായി. 30 സംരംഭങ്ങൾക്കായി 40 ഏക്കറാണ് അനുവദിച്ചത്. അതേസമയം ഒരു യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനവും തുടങ്ങിയിട്ടുണ്ട്. അഞ്ച് ഏക്കറിലായി നിര്‍മ്മിക്കുന്ന റൈസ് ടെക്‌നോളജി പാർക്കിന്റെ നിർമാണത്തിന്‍റെ ടെണ്ടർ നടപടികളും തുടങ്ങി കഴിഞ്ഞുവെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജൻ പറഞ്ഞു. മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലാമ് കിന്‍ഫ്രയുടെ പദ്ധതികളെ കുറിച്ച് മന്ത്രി പറഞ്ഞത്.
1200 കോടി രൂപ മുതൽ മുടക്കിൽ കൊച്ചി അമ്പലമുകളിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്‍റെ രൂപരേഖയും തയ്യാറായി കഴിഞ്ഞു. പദ്ധതി നടത്തിപ്പിനായി 479 ഏക്കർ ഭൂമിയാണ് ഫാക്ടില്‍ നിന്നും വാങ്ങിയത്. അടിസ്ഥാന സൗകര്യ വികസനത്തിന് 300 കോടി രൂപയുടെ ചെലവാണ് കിന്‍ഫ്ര പ്രതീക്ഷിക്കുന്നത്. അതേസമയം ഇവിടെ 100 ഏക്കറോളം വരുന്നിടത്ത് ഒരു ഫാര്‍മ പാര്‍ക്ക് സ്ഥാപിക്കുന്നുതിനെപ്പറ്റിയുളള സാധ്യതാ പഠനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഈ ഭൂമിയുടെ വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് ഒരു ലോജിസ്റ്റിക് ഹബ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം എഴുപത് ഏക്കർ നിക്ഷേപകർക്ക് അലോട്ട് ചെയ്യാനുലള താത്പര്യപത്രം ഒപ്പിട്ടുവെന്നും അദ്ദേഹം അറിയിച്ചു.
പൊതുമേഖല പാര്‍ക്കുകളുടെ നിര്‍മ്മാണത്തിനു പുറമെ കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി നടപ്പാക്കുന്നതിന്‍റെ ചുമതലയും കിൻഫ്രയ്ക്കാണ് നല്‍കിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പാലക്കാട് നിന്ന് 1878 ഏക്കറും എറണാകുളത്ത് നിന്ന് 500 ഏക്കറും ഏറ്റെടുക്കാനുളള നടപടികള്‍ തുടങ്ങുകയും ചെയ്തു. ഇതിലൂടെ ഒരു ലക്ഷം പേർക്ക് തൊഴിലും പതിനായിരം കോടി രൂപയുടെ നിക്ഷേപവും സാധ്യമാകുമെന്നാണ് കരുതുന്നത്. മട്ടന്നൂരിൽ 127 ഏക്കർ വ്യവസായ പാർക്കിന്‍റെ രണ്ടാം ഘട്ടം പൂർത്തിയായി.കൂടാതെ 137 കോടി രൂപയുടെ അന്താരാഷ്ട്ര കൺവെൻഷൻ ആന്‍റ് എക്‌സിബിഷൻ സെന്‍റെറിന് ഭരണാനുമതി കിട്ടുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പരിസരത്തെ വികസന സാധ്യതയുള്ള 4896 ഏക്കർ ഭൂമി കിന്‍ഫ്ര ഏറ്റെടുക്കും. ഇതില്‍ 1300 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
തൊടുപുഴ മുട്ടത്ത് 15 ഏക്കറിലെ സ്‌പൈസസ് പാർക്കിന്റെ ആദ്യഘട്ടം ഉടൻ ആരംഭിക്കും. പിണറായിയിലെ ജൈവവൈവിധ്യ പാർക്കിന് ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി കഴിഞ്ഞു. കൊല്ലം മുണ്ടയ്ക്കലിൽ ആറ് ഏക്കറിലെ വ്യവസായ പാർക്കിന്‍റെ നിർമാണം ജൂലായ് അവസാനം ആരംഭിക്കും. അതേസമയം കെട്ടിടം നിർമിച്ച് നിക്ഷേപകർക്ക് കൈമാറുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി പദ്ധതിയിൽ 2019-20 ൽ ഒരു ലക്ഷത്തിനാൽപതിനായിരം ചതുരശ്ര അടി അലോട്ട് ചെയ്തതായും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ, കിൻഫ്ര എം. ഡി സന്തോഷ് കോശി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.