Web Desk
മുംബൈ: ഏഷ്യയിലെ എറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കോവിഡ് സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിൽ നിന്നും കരകയറുന്നതായി റിപ്പോര്‍ട്ട്. കേരള മോഡൽ കോവിഡ് പ്രതിരോധത്തെ മാതൃകയാക്കിയതിലൂടെ സമൂഹ്യവ്യാപനം നിയന്ത്രിച്ചു കൊണ്ടുവരാന് ധാരാവിക്ക് കഴിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങളും മറാത്താ പത്രങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ നഗരത്തില്‍ കോവിഡ്-19 ഭീതി വിതച്ച സാഹചര്യത്തിൽ മേയ് 18 നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ഭയ്യാ തോപ്പെ കേരളാ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറെ വീഡിയോ കോൺഫറൻസിങ് വഴി ബന്ധപ്പെടുന്നത്. കേരളം പിന്തുടർന്ന കോവിഡ് പ്രോട്ടോക്കോളും രോഗ പ്രതിരോധ മാർഗ്ഗങ്ങളും ധാരാവിയിൽ നടപ്പിലാക്കാനായിരുന്നു മഹാരാഷ്ട്ര ആരോഗ്യ മന്ത്രി കേരളത്തിന്‍റെ സഹായം തേടിയത്.
കേരളത്തിൽ നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ക്വാറന്‍റൈൻ രീതികൾ മുതല് കമ്മ്യുണിറ്റി കിച്ചൺ വരെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്ത ശൈലജ ടീച്ചര്‍ മഹാരാഷ്ട്ര സര്ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് 150 അംഗ മെഡിക്കല്‍ സംഘത്തെ മുംബൈലേക്ക് അയക്കുകയും ചെയ്തിരുന്നു.
കേരളാ മോഡല്‍ പിന്തുടര്‍ന്നതിനാല്‍ ധാരാവി ചേരിയിലെ സമൂഹ വ്യാപനം നിയന്ത്രിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കഴിഞ്ഞെന്നാണ് മറാത്തി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കീഴിൽ വരുന്ന ധാരാവിയിൽ പതിനഞ്ചുലക്ഷത്തോളം ആളുകളാണ് അധിവസിക്കുന്നത്.