കുവൈറ്റ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും നാലു മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച വിമാന സർവീസ് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു. യാത്ര വിലക്ക് നിലനിൽക്കുന്നതിനാൽ ഇന്ത്യയിലേക്ക് സർവീസ് ഇല്ല. 1, 3, 4, 5, ടെർമിനലുകളിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ടെർമിനലുകൾ അണുവിമുക്തമാക്കി സുരക്ഷ നടപടികൾ പൂർത്തീകരിച്ചു.
വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. പ്രായമായവർ, നിശ്ചയ ദാർഢ്യമുള്ളവർ തുടങ്ങി സഹായത്തിനു ആളു വേണ്ടവർക്ക് ഇളവുണ്ട്. ആരോഗ്യ സുരക്ഷ മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. ആദ്യ ഘട്ടത്തിൽ 10000 പേർക്കാണ് സേവനം ലഭ്യമാകുക. മുപ്പതു ശതമാനം ജീവനക്കാരാണ് ജോലിയിൽ പ്രവേശിക്കുക. ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്ക് തുടക്കത്തിൽ സർവീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര കുവൈറ്റ് വിലക്കി. ചാർട്ടേർഡ് വിമാനങ്ങൾക്കും വിലക്ക് നിലനിൽക്കുന്നുണ്ട്.