English हिंदी

Blog

WhatsApp Image 2021-07-20 at 6.10.49 PM

കാർട്ടൂൺ ക്യാമ്പിൽ അതിക്രമിച്ചു കയറിയ 26 പേർക്കെതിരെ കേസടുത്തു. കൊറോണ മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിന് കാർട്ടൂണുകൾ തയാറാക്കുന്നതിനായി ആലുവയിൽ നടന്ന ‘വരപ്പൂട്ട്’ (Locking Lines ) ദ്വിദിന ശിൽപ്പശാലയിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന അക്രമത്തെ കേരള കാർട്ടൂൺ അക്കാദമി ശക്തമായി അപലപിക്കുന്നു. പരാക്രമം കാർട്ടൂണിനോടല്ല, ജനങ്ങളുടെ ജീവൻ കവരുന്ന കോവിഡിനോടാണ് വേണ്ടത്.

കോവിഡിൻ്റെ തുടക്കം മുതൽ പ്രതിരോധ പ്രവർത്തനത്തിൽ ഉള്ള കാർട്ടൂണിസ്റ്റുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, ക്യാമ്പ് കോ ഓഡിറേറ്റർ സുധീർനാഥ് എന്നിവർ അഭ്യർത്ഥിച്ചു.
ഇന്ത്യൻ കാർട്ടൂൺ കുലപതി കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ കേരളത്തിൽ നടന്ന ഈ അക്രമം നാടിനു തന്നെ അപമാനമാണ്. ശങ്കറിനോട് ‘തന്നെ വരയിൽ ഒഴിവാക്കരുത്’ എന്ന് പുഞ്ചിരിയോടെ പറഞ്ഞ പണ്ഡിറ്റ് നെഹ്റുവിൻ്റെ കാലം സമൂഹം മറന്നു പോവരുത്. നെഹ്റുവിൻ്റെ പാരമ്പര്യം പറയുന്ന യുവജനപ്രസ്ഥാനമാണ് ആലുവയിൽ ഇതിനു തുനിഞ്ഞത് എന്നത് ലജ്ജിപ്പിക്കുന്നു. കോവിഡിൻ്റെ ആദ്യ ഘട്ടത്തിൽ ബോധവൽകരണത്തിനായി
സംസ്ഥാനത്തെ 14 ജില്ലകളിലും സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനുമായി ചേർന്ന് കേരള കാർട്ടൂൺ അക്കാദമി കാർട്ടൂൺ മതിൽ ഒരുക്കി.കാർട്ടൂണിലെ ഒരു കേരളാ മോഡലായ അത് ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായി. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഈ പ്രവർത്തനത്തെ അഭിനന്ദിച്ചു.ഇപ്പോൾ കാർട്ടൂൺ മതിലിൻ്റ തുടർച്ചയായി ചുവടുപിടിച്ച് മൂന്നാം തരംഗത്തിനു മുൻപ് മറ്റു സംസ്ഥാനങ്ങൾ ബോധവൽക്കരണ കാർട്ടൂൺ ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ്. അതിനിടയിലാണ് ഒരു കളങ്കമായി ആലുവയിലെ സംഭവം. കർശനമായ കോവിഡ് മാനദണ്ഡങ്ങളോടെയുണ്ട് ക്യാമ്പ് നടന്നത്.അതെല്ലാം കാറ്റിൽ പറത്തിയായിരുന്നു പ്രതിഷേധം.പരിപാടി അലങ്കോലമാക്കിയ പ്രകടനക്കാർ വേദിയിലെ ബാനർ വലിച്ചു കീറി കാർട്ടൂണിസ്റ്റുകളെ തടഞ്ഞുവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആലുവ പോലീസ് ഇതു സംബന്ധിച്ച് കേസ് എടുത്തിട്ടുണ്ട്.
ഇനിയും പ്രതിരോധ പ്രവർത്തനത്തിൽ കാർട്ടൂണിസ്റ്റുകൾ ഉണ്ടാകും.പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്ത കാർട്ടൂണിസ്റ്റുകൾ പോലും ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ,നാളെ ഇതുപോലെ ഒരു അതിക്രമം ഉണ്ടാകുമോ എന്ന്‌ അക്കാദമിക്ക് ആശങ്കയുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോര്‍പ്പറേഷന്‍ ആന്‍റ് ചൈല്‍ഡ് ഡവലപ്പ്മെന്‍റ് ബാംഗ്ലൂര്‍ റീജിയന്‍, ഡി.എം.സി. ഇന്ത്യ, കേരള സര്‍ക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് 12 കാർട്ടൂണിസ്റ്റുകൾ പങ്കെടുത്ത ആലുവയിലെ പരിപാടി സംഘടിപ്പിച്ചത്.
സംസ്ഥാന പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൾ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്,സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ, വിദഗ്ധ ഡോക്ടർമാർ ക്യാമ്പ് അംഗങ്ങളോട് സംവദിച്ചിരുന്നു.
അന്തരിച്ച കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയെ ആദരിച്ചില്ല എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസുകാർ പരിപാടി അലങ്കോലപ്പെടുത്തിയത്. ക്യാമ്പ് സംഘടിപ്പിച്ചത് അക്കാദമിയല്ല. അതു കൊണ്ടു തന്നെ ക്യാമ്പ് ചിട്ടവട്ടങ്ങൾ തീരുമാനിക്കുന്നതിൽ അക്കാദമിക്ക് പങ്കുമില്ല. സംഘടനാപരമായി പറയുകയാണെങ്കിൽ മൂന്നു വർഷം മുൻപാണ് അംഗത്വം പുതുക്കാതെ കാർട്ടൂൺ അക്കാദമിയിൽ നിന്ന് വിട്ടു പോയി ഇബ്രാഹിം ബാദുഷ മറ്റൊരു സംഘടന രൂപീകരിച്ചത്. മരണ സമയത്ത് അദ്ദേഹം അനാദരിച്ചിട്ടില്ല എന്നു മാത്രമല്ല അക്കാദമി പ്രത്യേകമായി അനുശോചന യോഗം ഓൺലൈനിൽ ചേരുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളെ വിളിച്ച് അനുശോചനവും അറിയിച്ചിരുന്നു.

Also read:  സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്; 7836 പേർക്ക് രോഗമുക്തി