ഐ ഗോപിനാഥ്
പ്രചാരണത്തിന് വളരെ കുറവ് ദിവസങ്ങള്‍ മാത്രം നല്‍കികൊണ്ടാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുമാസത്തില്‍പരം ദിവസം മാത്രം. രണ്ടു ചാനലുകള്‍ നടത്തിയ സര്‍വ്വേഫലം സര്‍ക്കാരിന് ആശ്വാസം നല്‍കുന്നു എങ്കിലും ആഹ്ലാദം നല്‍കുന്നില്ല. വളരെ നേരിയ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ഇരുചാനലുകളും പ്രവചിക്കുന്നത് എന്നതാണതിനു കാരണം. അതിനാല്‍തന്നെ ആവനാഴികളിലെ എല്ലാ അമ്പുകളും ഉപയോഗിച്ചായിരിക്കാം ഇത്തവണത്തെ പോരാട്ടം എന്നു തന്നെ കരുതാം. ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്നതു തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാനചോദ്യം.
അതേസമയം, കേരളീയസമൂഹം നേരിടുന്ന അടിസ്ഥാനപരമായ വിഷയങ്ങളൊന്നും കാര്യമായി ചര്‍ച്ച ചെയ്യപ്പെടാത്ത തെരഞ്ഞെടുപ്പു പ്രചാരണമായിരിക്കും ഇക്കുറിയും ഉണ്ടാകുക എന്നു വേണം കരുതാന്‍. കേരളീയസമൂഹവും ഇവിടത്തെ ഉപസമൂഹങ്ങളും നേരിടുന്ന പല വിഷയങ്ങളുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പ്രചാരണത്തില്‍ ഉയര്‍ന്നു വരുമെന്നതില്‍ സംശയമില്ല. പക്ഷെ അവ ഉപരിതലസ്പര്‍ശിയായി മാത്രമേ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നുള്ളു എന്നുറപ്പ്. അതിനു കാരണം പ്രധാനമായും ഇരുമുന്നണിയായി നിലനില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയസംവിധാനമാണ്. ഓരോ ഇടവേളകളിലും ഭരണം മാറുന്നതിനാല്‍ ഒരു പാര്‍ട്ടിയുടേയോ നേതാവിന്റേയോ അമിതാധികാരം എളുപ്പമല്ല എന്നതിനാലും ബിജെപിക്ക് അധികാരത്തിലേക്ക് കയറിക്കൂടാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനാലും ഈ സംവിധാനം ഗുണകരം തന്നെയാണ്. അതേസമയം മറുവശത്ത് ഏതുവിഷയത്തേയും കക്ഷി മുന്നണി താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മാത്രം വിലയിരുത്തുന്ന രീതിയില്‍ ശരാശരി മലയാളിയെ കൊണ്ടെത്തിക്കുന്നതിലും ഇതിനു വലിയ പങ്കുണ്ട്. വിഷയത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിചെല്ലാന്‍ ആരും തയ്യാറാകുന്നില്ല.
ഇപ്പോള്‍ സംസ്ഥാനത്ത് സജീവമായി നിലനില്‍ക്കുന്ന രണ്ടു വിഷയങ്ങള്‍ മാത്രം പരിശോധിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഒന്ന് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ. അതുമായി ബന്ധപ്പെട്ട് തീരദേഹ ഹര്‍ത്താല്‍ നടന്നു. ആഴക്കടല്‍ മത്സ്യബന്ധനവും സംസ്‌കരണവും വിപണനവുമൊക്കെ അമേരിക്കന്‍ കമ്പനിയെ ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഒരര്‍ത്ഥത്തില്‍ നന്നായി. മത്സ്യം ധാരാളമായി കഴിക്കുന്നവരാണെങ്കിലും മത്സ്യത്തൊഴിലാളികളെന്ന സാമൂഹ്യവിഭാഗം ഇവിടെ ജീവിച്ചിരുപ്പുണ്ടെന്ന് അറിയാത്തവരാണ് ഭൂരിഭാഗം മലയാളികളും. ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ ഈ വിഷയത്തെ വലിയ ചര്‍ച്ചാവിഷയമാക്കാന്‍ സഹായിച്ചു. ഓഖി സമയത്തും പ്രളയസമയത്തുമൊക്കെ ഇവരെ കുറിച്ച് ഏറെ സംസാരിച്ചവര്‍ തന്നെയാണ് നമ്മള്‍. പക്ഷെ എന്തുഗുണം? ഇപ്പോള്‍ തെരഞ്ഞെടുപ്പുവേളയായതിനാല്‍ കാര്യങ്ങള്‍ അങ്ങനെയാകില്ല എന്നു കരുതാം. വിവാദമായ ധാരണാപത്രങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതിലൊതുങ്ങേണ്ട വിഷയമല്ല ഇത്. ഈ വിഭാഗം നേരിടുന്ന ഗൗരവപരമായ വിഷയങ്ങള്‍ പ്രസ്ഥാനങ്ങളുടെ അജണ്ടയിലേക്ക് കടന്നുവരേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.
കേരളത്തില്‍ ഏറ്റവും രൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. കടലിന്റെ മക്കള്‍ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും അവരുടെ സ്വന്തം മത്സ്യസമ്പത്ത് തട്ടിയെടുക്കപ്പെടാന്‍ തുടങ്ങി കാലമേറെയായി. കടലില്‍ നിന്നവര്‍ അന്യരാകാനും തുടങ്ങി കാലമേറെയായി. ഇപ്പോഴത്തെ കരാറില്ലെങ്കിലും ആഴക്കടലില്‍ നിന്നുമാത്രമല്ല, തിരങ്ങളില്‍ നിന്നുപോലും വന്‍കിട കപ്പലുകളും ട്രോളറുകളും മത്സ്യസമ്പത്ത് എന്നേ തട്ടിയെടുക്കാന്‍ ആരംഭിച്ചു. അങ്ങനെയാണ് ഏതൊരു തൊഴിലാളി സംഘടനക്കും മാതൃകയായി മത്സ്യത്തൊഴിലാളികള്‍ തന്നെ മത്സ്യബന്ധനത്തിന് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ഐതിഹാസിക സമരം നടത്തിയതും മണ്‍സൂണ്‍ കാലത്തെ ട്രോളിംഗ് നിരോധനം നിലവില്‍ വന്നതും. നാടന്‍ വള്ളങ്ങളും പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനവുമായി ജീവിതം തള്ളിനീക്കിയ മത്സ്യത്തൊഴിലാളികള്‍ കടലിനെ ജീവിത ഉപാധിയും എന്നാല്‍ അമിതമായി നശിപ്പിക്കപ്പെടാന്‍ പാടില്ലാത്ത പൊതുമുതലുമായി കണ്ടു. ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ചു വന്ന കുത്തകകളാകട്ടെ കടലിനെ പരമാവധി ചൂഷണം ചെയ്തു ലാഭം കൂട്ടേണ്ട ഒന്നായും കണ്ടു. ട്രോളിംഗ് വലകള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുമ്പോള്‍ ചത്തുപോകുന്ന ചെറുമത്സ്യങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കും. പാരമ്പര്യ മത്സ്യതൊഴിലാളികള്‍ ഈ മത്സ്യങ്ങളെ കടലില്‍ ജീവനോടെ വിടും. അതാണ് ജീവിതവും കച്ചവടവുമായുള്ള വ്യത്യാസം
പക്ഷെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഭരണകൂടത്തിന്റേയും സമൂഹത്തിന്റേയും അഭാവത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യവും കടലും നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ആധുനികവല്‍ക്കരണം ഒരു തൊഴില്‍മേഖലയേയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതനിലവാരത്തേയും മെച്ചപ്പെടുത്തുകയാണ് വേണ്ടത്. എന്നാല്‍ മത്സ്യമേഖലയില്‍ തിരിച്ചാണ് സംഭവിച്ചത്. ഈ മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റേയും യന്ത്രവല്‍ക്കരണത്തിന്റെയും ഗുണങ്ങള്‍ വന്‍കിടക്കാരും കുത്തകകളും കൈക്കലാക്കിയപ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പൂര്‍ണ്ണമായി തകരുകയായിരുന്നു. മാത്രമല്ല യന്ത്രവല്‍ക്കരണവും വന്‍തോതിലുള്ള മീന്‍പിടുത്തവും കടലിനോടും മറ്റുജലാശയങ്ങളോടും ചേര്‍ന്നുളള വികസനപദ്ധതികളും ഈ മേഖലയുടെ തകര്‍ച്ചയിലേക്കാണ് വഴിതെളിയിക്കുന്നത്. യന്ത്രവല്‍കൃത ബോട്ടുകളും പഴ്‌സീനിംഗ്, ട്രോളിംഗ് നെറ്റ്, ട്രോളര്‍ എന്നിവയുമൊക്കെ വന്‍തോതില്‍ മത്സ്യസമ്പത്ത് ഊറ്റിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൂലിക്കാരായി മാറി. തലതിരിഞ്ഞ വികസനനയങ്ങളും അവരെ കടലില്‍ നിന്നു കുടിയിറക്കാനാരംഭിച്ചു. വിഴിഞ്ഞവും പുതുവൈപ്പുമൊക്കെ സമീപകാല ഉദാഹരണങ്ങല്‍. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് കടല്‍ കരക്കുകയറുന്ന പ്രതിഭാസവും വര്‍ദ്ധിച്ചു. എത്രയോ പേര്‍ക്ക് പുരയിടം പോലും നഷ്ടപ്പെട്ടു. ചെല്ലാനത്തും മറ്റുമുള്ള മത്സ്യത്തൊഴിലാളികളുടെ ജീവിതം അങ്ങനെയാണ് ദുരിതമയമായത്. വര്‍ഷത്തില്‍ വലിയൊരു കാലം അവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതദുരിതങ്ങള്‍ കൊവിഡ് കാലത്തുതന്നെ പൂന്തുറയിലും മറ്റും നാം കണ്ടതാണ്. എന്നിട്ടും പൊതുസമൂഹം അവരെ അധിക്ഷേപിക്കുകയായിരുന്നു. സ്വന്തമായി ഭൂമിയോ പുരയിടമോ ഇല്ലാത്തവരാണ് ഇന്ന് വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളും. തങ്ങളുടെ ജീവിതത്തിന്റെ അനിഷേധ്യഭാഗമായ കടല്‍തീരം വിട്ട് ലൈഫ് പദ്ധതിയിലും മറ്റും കിട്ടാനിടയുള്ള ഫ്ലാറ്റുകളില്‍ പോയി ജീവിക്കല്‍ ഇവരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. ഈ വിവാദത്തിനിടയില്‍ വാസ്തവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ഇത്തരം വിഷയങ്ങള്‍ കൂടിയാണ്. ഒരു തദ്ദേശീയ ജനവിഭാഗം എന്ന രീതിയില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതാണ്. അതുവഴി സംരക്ഷിക്കപ്പെടുന്നത് കടലും കടല്‍ സമ്പത്തും കൂടിയായിരിക്കും. എന്നാല്‍ അത്തരം വിഷയങ്ങളിലേക്കൊന്നും ഈ സംഭവവികാസങ്ങളെ വികസിപ്പിക്കാനുള്ള ശ്രമമൊന്നും കാണുന്നതേയില്ല.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ തന്നെ സ്വാഭാവികമായും ഓര്‍മ്മയില്‍ വരുന്ന സമാന സാമൂഹ്യവിഭാഗങ്ങളും സംസ്ഥാനത്തുണ്ട്. ആദിവാസികളും ദളിതരും തോട്ടം തൊഴിലാളികളും ഉദാഹരണം. അവരും നാം പിന്തുടരുന്ന തല തിരിഞ്ഞ വികസനസങ്കല്‍പ്പങ്ങളുടെ ഇരകളാണ്. അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ചര്‍ച്ചയാകേണ്ടതാണ്. തല്‍ക്കാലം അതിലേക്കു കടക്കുന്നില്ല. മറിച്ച് ഇപ്പോള്‍ സജീവമായ മറ്റൊരു വിഷയം പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിലൂടെ കേരളം നേരിടുന്ന വികസനപ്രതിസന്ധിയുടെ ആഴം വ്യക്തമാകും. സെക്രട്ടറിയേറ്റിനുമുന്നില്‍ തുടരുന്ന തൊഴില്‍ സമരം തന്നെയാണ് ഉദ്ദേശിക്കുന്നത്. കേരളരൂപീകരണം മുതല്‍ നിലനില്‍ക്കുന്ന വിഷയം തന്നെയാണ് തൊഴിലില്ലായ്മ. ഒരുകാലത്ത് കേരളത്തിലെ യുവജനസംഘടനകള്‍ ഏറ്റവുമധികം സമരങ്ങള്‍ നടത്തിയിട്ടുള്ളത് അതുമായി ബന്ധപ്പെട്ടാണ്. പക്ഷെ പതിവുപോലെ അവയും ഉപരിപ്ലവമായിരുന്നു. തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥകാരണം .കേരളത്തിന്റെ സമ്പത്തും വിഭവങ്ങളും മാനവശക്തിയും മാര്‍ക്കറ്റുമുപയോഗിച്ച് നമ്മുടെ പരിസ്ഥിതിക്കനുയോജ്യമായ വികസനം നടക്കാത്തതായിരുന്നു. ആ ദിശയിലൊരു നീക്കം എവിടെനിന്നുമുണ്ടായില്ല. പകരം കുത്തകകളെ വിളിച്ചുകൊണ്ടുവന്ന് കേരളത്തിനനുയോജ്യമല്ലാത്ത ചില വ്യവസായസംരംഭങ്ങളാണ് ഉണ്ടായത്. അവ പലതും ജനകീയസമരങ്ങളാല്‍ അടച്ചുപൂട്ടുകയും ചെയ്തു. തീര്‍ച്ചയായും ജനകീയ സമരങ്ങളെ കുറിച്ച് വ്യത്യസ്ഥ അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. പരിസ്ഥിതി വാദികള്‍ വികസനത്തെ തുരങ്കം വെക്കുകയാണെന്ന അഭിപ്രായവും വ്യാപകമായുണ്ട്. സത്യത്തില്‍ ഇതുരണ്ടും പരസ്പരപൂരകമാകേണ്ടതാണ്. എന്തായാലും സംഭവിച്ചത്. നമ്മുടെ മാര്‍ക്കറ്റ് കുത്തകകളുടെ മത്സരരംഗമായി എന്നതായിരുന്നു. കേരളം തികച്ചും ഉപഭോഗസമൂഹവുമായി. മറുവശത്ത് കാര്‍ഷികമേഖലയും പൂര്‍ണ്ണമായി തകര്‍ന്നു. ഏറെ ചര്‍ച്ച ചെയ്ത വിഷയമായതിനാല്‍ അതിലേക്കും കൂടുതല്‍ കടക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ തൊഴിലിനായി ആദ്യം ഇന്ത്യയിലെ വന്‍നഗരങ്ങളിലേക്കും പിന്നീട് ഗള്‍ഫിലേക്കും യൂറോപ്പിലേക്കുമൊക്കെ ഒഴുകാന്‍ തുടങ്ങി. അവരയച്ച പണമായിരുന്നു ആ അവസ്ഥയിലും കേരളത്തെ പിടിച്ചുനിര്‍ത്തിയത്. ചെറുപ്പക്കാര്‍ക്ക് പൊതുവെ സ്വന്തമായ സംരംഭങ്ങള്‍ തുടങ്ങാന്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. അഥവാ ഉണ്ടായാല്‍ തന്നെ അതിനു സഹായകരമായ നയം ബ്യൂറോക്രസിയില്‍ നിന്നും രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്നും ഉണ്ടായതുമില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് തൊഴില്‍ എന്നാല്‍ സര്‍ക്കാര്‍ തൊഴില്‍ മാത്രം എന്ന ചിന്തയിലേക്ക് കേരളീയ സമൂഹം എത്തിചേര്‍ന്നത്. അദ്ധ്വാനത്തെ ഏറ്റവും പ്രകീര്‍ത്തിക്കുന്ന മാര്‍ക്‌സിസത്തിന് ഏറ്റവും സ്വാധീനമുണ്ടായിട്ടും അധ്വാനത്തോടുള്ള ഫ്യൂഡല്‍ മനോഭാവം തുടര്‍ന്നു. ഇത്തരമൊരു ഘടകം ഇപ്പോള്‍ നടക്കുന്ന സമരത്തിനു പുറകിലുണ്ട് എന്നു പറയാതെവയ്യ. അതിനാലാണ് മത്സ്യം വിറ്റുള്ള സമരം സെക്രട്ടറിയേറ്റിനു മുന്നില്‍ അരങ്ങേറിയത്. മത്സ്യവില്‍പ്പന മോശമാണെന്ന ധാരണയാണ് അതിനു പുറകില്‍. സര്‍ക്കാരിന്റെ പ്രധാന ജോലി തൊഴില്‍ നല്‍കലാണെന്ന ധാരണ പതുക്കെയായിട്ടെങ്കിലും മാറണം. സര്‍ക്കാര്‍ ജോലിയാണ് ഏകലക്ഷ്യമെന്ന യുവജനങ്ങളുടെ ധാരണയും മാറണം. മിനിമം പണിയെടുത്ത് കൂടുതല്‍ വേതനവും നിരവധി ആനുകൂല്യങ്ങളും മരണം വരെ പെന്‍ഷനും ഉറപ്പാക്കാമെന്നതുതന്നെയാണ്, ഒരു തരത്തിലുള്ള ക്രിയേറ്റിവിറ്റിയുമില്ലാത്ത സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷണീയത. ഔട്ട് പുട്ട് പരിശോധിക്കുന്ന ഫലപ്രദമായ സംവിധാനവുമില്ലല്ലോ. സത്യത്തില്‍ കൃത്യമായ നിയന്ത്രണങ്ങളോടെ സ്വകാര്യമേഖലയില്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങളൊരുക്കുകയും സ്വയം സംരംഭങ്ങള്‍ ആരംഭിക്കാന്‍ യുവജനങ്ങളെ സഹായിക്കുകയുമാണ് സര്‍ക്കാരിന്റെ കടമ. അക്കാര്യത്തില്‍ കേരളം ഭരിച്ച സര്‍ക്കാരുകള്‍ പൊതുവില്‍ പരാജയവുമാണ്. ഭരണത്തിനാവശ്യമായ മിനിമം ഗുമസ്തന്മാര്‍ക്കേ സര്‍ക്കാര്‍ തൊഴില്‍ കൊടുക്കേണ്ടതുള്ളു. പിന്നെ ക്രമസമാധാനത്തിനും അതുപോലെ ഒഴിവാക്കാനാത്ത മേഖലകളിലും. കൂടുതല്‍ പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന സര്‍ക്കാരാണ് നല്ല സര്‍ക്കാര്‍ എന്ന ധാരണ മാറണം. കുറച്ചു പേര്‍ക്ക് നേരിട്ടു തൊഴില്‍ നല്‍കുകയും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സാമൂഹ്യ അന്തരീക്ഷമൊരുക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് നല്ല സര്‍ക്കാര്‍. വരുമാനത്തിന്റെ ഭൂരിഭാഗവും വേതനത്തിനും പെന്‍ഷനും വേണ്ടിയല്ല, ജനക്ഷേമ പദ്ധതികള്‍ക്ക് ചിലവഴിക്കുന്ന സര്‍ക്കാരാണ് മികച്ച സര്‍ക്കാര്‍. കൂടുതല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന സര്‍ക്കാരല്ല, കുറവ് സൃഷ്ടിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങളും സ്വയം സരംഭങ്ങളുമുണ്ടാകാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് നല്ല സര്‍ക്കാര്‍. പക്ഷെ മലയാളികള്‍ പൊതുവില്‍ സര്‍ക്കാരിനെ തൊഴില്‍ ദായകരായാണ് കാണുന്നത്. അതിന്റെ തുടര്‍ച്ചയാണ് പി എസ് സി ടെസ്റ്റുകളെഴുതി അനന്തമായുള്ള ഈ കാത്തിരിപ്പും സമരങ്ങളും എന്നു പറയാതെ വയ്യ. എന്തായാലും വികസനത്തേയും തൊഴിലിനേയും കുറിച്ചുള്ള അടിസ്ഥാനവിഷയങ്ങള്‍ ഇനിയെങ്കിലും നമ്മുടെ പ്രസ്ഥാനങ്ങളുടെ അജണ്ടകളിലും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലുമെല്ലാം കടന്നു വരേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരുന്നു. ഒപ്പം തുടക്കത്തില്‍ പറഞ്ഞ വികസനത്തിന്റെ ഓരങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളും.