ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്തെ ആശുപത്രികള്‍ പരമാവധി ശേഷിയിലേക്ക് അടുക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി മുന്നറിയിപ്പ് നല്‍കി. തീവ്ര പരിചരണ വിഭാഗങ്ങളിലടക്കം രോഗികള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് കോവിഡ് ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടന ശേഷം മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു. സാമൂഹിക അകലമടക്കം പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ പലരും അലംഭാവം കാണിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ അത് കാരണമായെന്നും അല്‍ സഈദി പറഞ്ഞു.സാമ്പത്തിക മേഖല ഉത്തേഝിപ്പിക്കാന്‍ കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത് മുന്‍കരുതല്‍ നടപടികളില്ലാതെ അശ്രദ്ധമായി പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയല്ല. ഒമാനിലെ മൊത്തം രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച തീവ്ര പരിചരണ വിഭാഗത്തില്‍ 210 രോഗികളാണ് ഉണ്ടായിരുന്നത്. ഒമാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സാഹചര്യം. മൂന്ന് ദിവസത്തിനിടെ 45 മരണമാണ് സംഭവിച്ചതെന്നും അശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇതെന്നും മന്ത്രി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിലേക്ക് കൂടുതല്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഫീല്‍ഡ് ആശുപത്രിയോട് ചേര്‍ന്ന് തീവ്ര പരിചരണ വിഭാഗം ആരംഭിക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് വാക്‌സിന്‍ ലഭ്യതയെ യാഥാര്‍ഥ്യ ബോധത്തോടെ സമീപിക്കേണ്ടതുണ്ടെന്നും ഡോ. അല്‍ സഈദി വ്യക്തമാക്കി. എല്ലാവരും സ്വന്തം ആരോഗ്യവും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യവും പരിരക്ഷിക്കാന്‍ പ്രതിബദ്ധത പുലര്‍ത്തണം. യുവാക്കള്‍ രോഗം സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഊഹാപോഹങ്ങള്‍ തള്ളികളയുകയും വേണമെന്നും മന്ത്രി പറഞ്ഞു.