ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ട്രസ്റ്റുകളിലെ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. രാജീവ് ഗാന്ധി ഫൌണ്ടേഷൻ, രാജീവ് ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നീ മൂന്ന് ട്രൂസ്റ്റുകൾക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ, വിദേശ നിക്ഷേപം തുടങ്ങിയ ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണത്തിനായി പ്രേത്യേക സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്‍റെ ഭാഗമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ പ്രേത്യേക ഡയറക്ടർ സമിതിക്ക് നേതൃത്വം നൽകും.ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് പണം തട്ടിയെടുത്തുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ തീരുമാനം. ആ കാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഫൗണ്ടേഷനിലേക്ക് പണം സംഭാവന ചെയ്തതായി കാണിക്കുന്ന വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. കോൺഗ്രസ് ഇടക്കാല അധ്യക്ഷയും ഫൗണ്ടേഷന്‍റെ മേധാവിയുമായ സോണിയ ഗാന്ധി സുതാര്യത, ധാർമികത എന്നിവയെ കുറിച്ച് ചിന്ദിക്കുന്നില്ലെന്നും നദ്ദ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യ – ചൈന സംഘർഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ബിജെപി ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. 1991 ലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ നിലവിൽ വരുന്നത്. 2002 ൽ രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റും രൂപീകൃതമായി. ഈ രണ്ടു ട്രസ്റ്റുകളുടെയും ചുമതല സോണിയ ഗാന്ധിക്കാണ്.



















