തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആരോപണത്തെ തുടര്‍ന്ന് ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ നിന്ന് സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു. കെഎസ്‌ഐടിഐഎല്ലിന് കീഴിലെ സ്‌പേസ് പാര്‍ക്കിയലായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. മാര്‍ക്കറ്റിങ് ലെയ്‌സണ്‍ ഓഫീസര്‍ ആയിരുന്നു സ്വപ്‌ന. താല്‍ക്കാലിക നിയമനം ആയിരുന്നുവെന്ന് ഐ.ടി വകുപ്പ് അറിയിച്ചു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സുമായി ബന്ധപ്പെട്ട് സ്വപ്‌ന നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ സ്വപ്‌ന സുരേഷ് ഒളിവിലാണ്. സരിത്ത് എന്ന കൂട്ടാളി പിടിയിലായിട്ടുണ്ട്. സരിത്തിനും സ്വപ്നക്കും കോടികളുടെ ആസ്തിയുണ്ട്. സരിത്തിനെ ഐബി, റോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.2019 മുതൽ 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയതായി സരിത് പറയുന്നു. ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ല. സ്വർണം കടത്തികൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത് മൊഴി നൽകി. അഞ്ചുപേരെയാണ് ഇത്തരത്തിൽ കടത്തിനായി ഉപയോഗിക്കുന്നതെന്നാണ് വിവരം.
പിടിയിലായ സരിത് കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കോൺസുലേറ്റിലെ പി.ആർ.ഒ ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. അന്വേഷണത്തിൽ വ്യാജമല്ലെന്ന് കണ്ടെത്തുകയായിരുന്നു. കോൺസുലേറ്റിലെ മുൻ ജീവനക്കാരനായിരുന്ന സരിതിനെ വഴിവിട്ട ബന്ധങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ശേഷം കോൺസുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത് പി.ആർ.ഒ ചമഞ്ഞ് ഒട്ടേറെപേരെ കബളിച്ചതായാണ് വിവരം. ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. എയര്‍ കാര്‍ഗോയില്‍ മണക്കാടുള്ള കോണ്‍സുലേറ്റിലെ കോണ്‍സുലേറ്ററുടെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.സ്വര്‍ണത്തിന് 15 കോടി വിലവരും