നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടി റിമാൻഡിലായിരുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന്, റമീസിനെ കഴിഞ്ഞ ദിവസം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് എൻഐഎ കോടതിയിൽ അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ചാണ് ഏഴു ദിവസത്തേക്ക് എൻഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
റമീസിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി എൻഐഎ ഓഫിസിൽ എത്തിച്ചു. ഇപ്പോൾ എൻഐഎ ചോദ്യം ചെയ്യുന്ന, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി റമീസിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനായി ഇരുവരെയും ഒരുമിച്ച്് ഇരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സമയം ശിവശങ്കറിനെയും റമീസിനെയും തമ്മിൽ ബന്ധിപ്പിക്കാനാകുന്ന എന്തെങ്കിലും കണ്ടെത്താനാകുന്ന പക്ഷം ശിവശങ്കറിന്റെ മേലുള്ള കുരുക്ക് മുറുകും.
സ്വർണക്കടത്ത് നടന്നിരുന്ന കാലയളവിൽ, ശിവശങ്കർ താമസിച്ച അതേ ഹോട്ടലിൽ റമീസും സന്ദീപും താമസിച്ചിരുന്നതിന്റെ വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇരുവരും പരസ്പരം എന്തെങ്കിലും ഇടപാടുകൾ നടത്തിയോ എന്നത് ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്നാണ് കരുതുന്നത്. എന്നാൽ സ്വർണക്കടത്ത് സംഘത്തിലെ ആരുമായും തനിക്ക് ബന്ധമില്ലെന്ന ഉറച്ച നിലപാടിലാണ് ശിവശങ്കർ. സ്വപ്നയുമായി മാത്രമാണ് ബന്ധമുള്ളതെന്നും അത് സൗഹൃദം മാത്രമാണെന്നുമാണ് ശിവശങ്കർ പറയുന്നത്.
സ്വർണക്കടത്തിനു പുറമേ മാൻവേട്ട, തോക്ക് കടത്ത് കേസുകളിലും പ്രതിയായ റമീസിനെ ഡിആർഐ ഉൾപ്പടെയുള്ള ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2015 ൽ ഇയാളുടെ സുഹൃത്തിന്റെ ബാഗിൽ സ്വർണം കടത്തിയത് കസ്റ്റംസ് പിടികൂടിയിരുന്നു. 2018ൽ അനധികൃതമായി തോക്ക് കടത്തിയ കേസിലും പ്രതിയായിരുന്നു. നയതന്ത്ര സുരക്ഷയിൽ സ്വർണം കടത്തിയതിന്റെ പ്രധാന കണ്ണി റമീസാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരുന്നത്. നാട്ടിൽ എത്തുന്ന സ്വർണം ആവശ്യക്കാരിൽ എത്തിക്കുന്നത് റമീസായിരുന്നത്രേ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ഇതു സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിരുന്നു.