ഡല്‍ഹി: കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 52 ദിവസമായി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് ഒമ്പതാം വട്ട ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. സമരം ചെയ്യുന്ന കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരുമായി ഒമ്പതാം വട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12നാണ് ചര്‍ച്ച.
നിയമ ഭേദഗതി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ചര്‍ച്ച, തുറന്ന മനസ്സോടെയാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചര്‍ച്ച കൂടിയാണിത്.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പഠിച്ച് നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍മാറി. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റായ ഭുപീന്ദര്‍ സിംഗ് മാന്‍ നേരത്തേ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്തയാളാണ്. കര്‍ഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് ഭുപീന്ദര്‍ സിംഗ് മാന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ഭൂപിന്ദര്‍ സിംഗിന് പുറമേ മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീംകോടതി രൂപീകരിച്ച സമിതി. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തില്‍ ചേരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് സമിതിയിലെ ഒരംഗം പിന്‍മാറുന്നത്. നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
സുപ്രീംകോടതി രൂപീകരിച്ച സമിതിയുമായി സഹകരിക്കില്ലെന്നും നിയമം പിന്‍ലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ വിധി വന്നതിന് പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിലും മാറ്റമില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. നിയമത്തെ അനുകൂലിക്കുന്നവരാണ് വിദഗ്ധ സമിതിയിലെന്നും ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും കര്‍ഷക സംഘടനകള്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ, കേരളത്തില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃതത്തില്‍ എത്തിയ അഞ്ഞൂറോളം കര്‍ഷകര്‍ ഇന്ന് രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കും.












