ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണമാവും കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമസഭയിലേക്കുമുളള തെരഞ്ഞെടുപ്പുകളിലെ ഒരു നിര്‍ണ്ണായക ചേരുവയെന്ന വ്യക്തമായ സൂചന കുറച്ചു ദിവസങ്ങളായി അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു. വിവാദമായ സ്വര്‍ണ്ണക്കടത്തമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയും, ബിജെപി-യും തുടങ്ങി വച്ച സമരം വ്യക്തമായ മതപരതയുടെ രൂപഭാവങ്ങള്‍ കൈവരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ പ്രകടമാകുന്നത്. സ്വര്‍ണ്ണകടത്തു കേസ്സില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിന് എതിരെ നടക്കുന്ന സമരമാണ് ഭൂരിപക്ഷ-ന്യൂനപക്ഷ ധ്രുവീകരണത്തിന്റെ സാധ്യതകള്‍ക്ക് ആക്കം കൂട്ടിയത്. ജലീലിന് എതിരായ സമരം ആര്‍.എസ്സ്.എസ്സ്-ബിജെപി സഖ്യത്തിന്റെ ആസൂത്രിതമായ വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമെന്നാണ് സിപിഎ-ഉം ഇടതു ജനാധിപത്യ മുന്നണിയും വിലയിരുത്തുന്നത്.
കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിഗണനയില്‍ ഉള്ള കേസ്സില്‍ ജലീലിന് എതിരെ വ്യക്തമായ തെളിവുകള്‍ ഇതുവരെയില്ല. കുറ്റവാളി ആയി മുദ്ര കുത്തുവാന്‍ ഉതകുന്ന തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ പുകമറ നിലനിര്‍ത്തുവാന്‍ മാത്രമായി ആരോപണങ്ങള്‍ ഉന്നയിക്കാനാവില്ല. ഇത്തരം കേസ്സുകളുടെ അന്വേഷണവും തെളിവു ശേഖരണവുമായി ബന്ധപ്പെട്ടപ്രക്രിയയെ അടിസ്ഥാനമാക്കി വിലയിരുത്തന്ന പക്ഷം സംശയത്തിന്റെ പുകമറ ഉയര്‍ത്തുന്നതിനപ്പുറം തെളിവുകള്‍ ലഭിക്കുക വിരളമാണ്. ജലീലിന് എതിരെയുള്ള സമരം സംഘപരിവാറിന്റെ അജന്‍ഡയുടെ ഭാഗമാണെന്ന പ്രചാരണം യുഡിഎഫ് ക്യാമ്പില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് സിപിഎം-ന്റെ കണക്കുകൂട്ടല്‍. സിപിഎം-ന്റെ ഈ കണക്കുകൂട്ടല്‍ പിഴയ്‌ക്കുമെന്നാണ് കോണ്‍ഗ്രസ്സ്-ലീഗ് നേതാക്കളുടെ വിലയിരുത്തല്‍. ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ഫലമായി സിപിഎം-ന്റെ ഹിന്ദുവോട്ടുകളില്‍ ഉണ്ടായ വിള്ളല്‍ കൂടുതല്‍ വ്യാപകമാക്കുന്നതിനു മാത്രമെ വിശുദ്ധ ഖുറാനുമായി ബന്ധപ്പെട്ട പ്രചാരണം സഹായിക്കുവെന്നാണ് അതിന്റെ അടിസ്ഥാനമായി അവര്‍ പറയുന്നത്. ഭൂരിപക്ഷ വര്‍ഗീയതയുടെ ബലത്തില്‍ മാത്രം രാഷ്ട്രീയ അസ്‌തിത്വം നിലനിര്‍ത്തുന്ന ബിജെപി-യെ സംബന്ധിച്ചിടത്തോളം ഇടതു-വലതു മുന്നണികള്‍ പരസ്‌പരം നടത്തുന്ന ഈ പോരിന്റെ ഗുണഭോക്താക്കളായി മാറുകയാണ്. തെളിവുകളുടെ സാക്ഷ്യപത്രങ്ങളെക്കാള്‍ സംശയത്തിന്റെ പുകമറയാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ മത്സരവേദിയില്‍ നിര്‍ണ്ണായകമാവുകയെന്ന തിരിച്ചറിവ് വേണ്ടതിലധികം കൈമുതലായുള്ള നേതാക്കളാണ് എല്ലാ മുന്നണികളുടെയും ഐശ്വര്യം. അവരെ സംബന്ധിച്ചിടത്തോളം ആരോപണങ്ങളെ സജീവമായി നിലനിര്‍ത്തുകയാണ് പ്രഥമ ദൗത്യം. ഓഹരി വിപണിയിലെ സൂചിക പോലെ വര്‍ഗീയമായ ധ്രുവീകരണത്തിന്റെ രാഷ്ട്രീയമൂല്യം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്.മത-ജാതി സമവാക്യങ്ങള്‍ തെരഞ്ഞടുപ്പിന്റെ നിര്‍ണ്ണായക ഘടകമാവുന്നത് പുതിയ കാര്യമല്ല. വര്‍ഗീയമായ ധ്രുവീകരണം തെരഞ്ഞെടുപ്പിന്റെ മുഖ്യഘടകമായി ഉരുത്തിരിയുന്നത് കേരളത്തില്‍ പുതിയ പ്രതിഭാസമാണ്. 1959-ലെ വിമോചന സമരത്തിന്റെ കാലഘട്ടത്തില്‍ പോലും മത-ജാതി ശക്തികള്‍ തങ്ങളുടെ അജന്‍ഡ ഇത്രയും തുറന്ന നിലയില്‍ പ്രകടിപ്പിച്ചിട്ടില്ല. ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഭൂരിപക്ഷ വര്‍ഗീയത കേരളത്തിന്റെ രാഷ്ട്രീയ പ്രക്രിയയില്‍ ഇത്രയും പച്ചയായി രംഗത്തു വരുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും, യുഡിഎഫും അതിന്റെ ഗുണഭോക്തക്കളായി. കേരളത്തിലെ ഭരണാധികാര രാഷ്ട്രീയത്തിന്റെ ബലതന്ത്രത്തില്‍ ഭൂരിപക്ഷ വര്‍ഗീയത ആചാരമെന്ന വേഷപ്പകര്‍ച്ചയോടെ പുതിയ ബഹുമാന്യത നേടി. ഭൂരിപക്ഷ വര്‍ഗീയതയുടെ ഈ വേഷപ്പകര്‍ച്ചയെ ചെറുക്കുവാന്‍ പ്രാപ്‌തിയുള്ള ഫലപ്രദമായ കീഴാള-സ്‌ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തുന്നതില്‍ മുഖ്യധാര ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ പ്രകടമായ തെളിവായിരുന്നു ലോകസഭ തെരഞ്ഞെടുപ്പു ഫലം. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ രൂപഭാവങ്ങളില്‍ വന്ന ഈ മാറ്റത്തിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ പ്രകടമായിട്ടുള്ള ഭൂരിപക്ഷ-ന്യൂനപക്ഷ ധ്രുവീകരണത്തിന്റെ സൂചനകള്‍.



















