Web Desk
കോവിഡ് 19 ചികിത്സയ്ക്ക് ഡെക്‌സാമെതെസോണ്‍ നല്‍കാന്‍ സൗദി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ബ്രിട്ടനില്‍ ഡെക്‌സാമെതെസോണ്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലം കണ്ടതിനെ തുടര്‍ന്നാണ് സൗദി ആരോഗ്യ മന്ത്രാലയം തുടർ ചികിത്സയ്ക്ക് മരുന്നിന് അനുമതി നല്‍കിയത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികളുടെ മരണ നിരക്ക് 35% ആയി കുറഞ്ഞ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം .ഗുരുതര ലക്ഷണങ്ങളുമായി വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗികളിലാണ് ആദ്യം ഡെക്‌സാമെതിസോണ്‍ ഉപയോഗിച്ചു തുടങ്ങിയത്. തുടര്‍ന്നാണ് കോവിഡ് ചികിത്സാ മരുന്നുകളുടെ പ്രോട്ടോകോളിൽ ഡെക്സാമെതിസോൺ ഉൾപ്പെടുത്താൻ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
സ്റ്റിറോയ്ഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ മരുന്ന് വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗികളുടെ മരണ നിരക്ക് കുറയ്ക്കുന്നതായി നേരത്തെ പഠനങ്ങൾ തെളിയിച്ചിരുന്നു. കൃത്രിമ ശ്വാസം ആവശ്യമില്ലാത്ത രോഗികളിലും മരുന്ന് ഫലം കണ്ടിരുന്നു. കോവിഡ് 19 ചികിത്സയ്ക്കായി ബ്രിട്ടീഷ് ഗവേഷകർ പരീക്ഷിച്ചു വിജയിച്ച മരുന്നിനു വിപണിയിൽ വിലയും തീരെ കുറവാണ്. കൃത്രിമ ശ്വാസം ആവശ്യമുള്ള രോഗികളിൽ പരീക്ഷിച്ചു വിജയിച്ച ആദ്യ മരുന്നാണ് ഡെക്‌സാമെതെസോണ്‍ എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടറും സാക്ഷ്യപ്പെടുത്തി. നിലവിൽ ഉപയോഗിച്ചു വരുന്ന ഹഡ്രോക്ലോറോക്വിൻ മരുന്ന് കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.