ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇരട്ട പദവി വഹിക്കുന്നതായി പരാതി ലഭിച്ചെന്ന് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയിലിരിക്കെ കോലി മറ്റൊരു കമ്പനിയുടെ ഡയറക്ടര്‍ പദവിയും വഹിക്കുന്നുവെന്ന് പരാതി ലഭിച്ചതായി ബിസിസിഐ എത്തിക്സ് ഓഫീസര്‍ ജസ്റ്റിസ് ഡി.കെ ജെയ്ന്‍ അറിയിച്ചു.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്തയാണ് കോലിക്കെതിരെ പരാതി നല്‍കിയത്. കോർണർസ്റ്റോൺ വെഞ്ച്വർ പാർട്ട്ണേഴ്സ്, വിരാട് കോലി സ്പോർട്സ് എന്നീ രണ്ട് സ്ഥാപനങ്ങളിൽ കോലി ഡയറക്ടർ സ്ഥാനം വഹിക്കുന്നുവെന്നാണ് ആരോപണം. കോലിക്ക് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെ.എല്‍ രാഹുല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, കുൽദീപ് യാദവ് എന്നിവരും കമ്പനിയില്‍ സ്ഥാനം വഹിക്കുന്നുണ്ടെന്നും സഞ്ജീവ് ഗുപ്ത പരാതിയില്‍ പറയുന്നു.
അതേസമയം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതി പരിശോധിക്കുകയാണെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ബിസിസിഐ എത്തിക്സ് ഓഫീസര്‍ ജസ്റ്റിസ് ഡി.കെ ജെയ്ന്‍ വ്യക്തമാക്കി. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവര്‍ക്കെതിരെയും സഞ്ജീവ് ഗുപ്ത ഇരട്ട പദവി ആരോപണം ഉന്നയിച്ചിരുന്നു.