കയറെന്നു പറഞ്ഞാൽ മലയാളികളുടെ മനസ്സിൽ വരിക ഒന്നുകിൽ കയർ യാൺ, അല്ലെങ്കിൽ കയർ ചവിട്ടി. തമിഴ്നാട്ടുകാരുടെ മനസ്സിൽ ചകിരിയും ചകിരിച്ചോറുമായിരിക്കും. എന്റെ അഭിപ്രായത്തിൽ അതിവിദൂരമല്ലാത്തൊരു കാലത്തിനുള്ളിൽ കയർ എന്നാൽ ലോകത്ത് അറിയപ്പെടുക കയർ വുഡ്ഡായിരിക്കും. കയർ വുഡ്ഡെന്നു പറഞ്ഞാൽ ചകിരിയും മറ്റും ഉപയോഗിച്ചുള്ള പലക. മരത്തിന് പകരമുള്ള ബദൽ ഉൽപ്പന്നങ്ങളുടെ അന്വേഷണത്തിലാണ് ലോകം. ഇതിൽ ഏറ്റവും സാധ്യത കയർ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾക്കായിരിക്കും.
ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ജി. സുധാകരൻ മന്ത്രിയായിരിക്കുമ്പോൾ ബജറ്റിൽ കയർ ഉപയോഗിച്ചുള്ള കോമ്പോസിറ്റ് ബോർഡിന് ഫാക്ടറി സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചത്. കണിച്ചുകുളങ്ങരയിൽ കെട്ടിടം തയ്യാറാക്കി. യന്ത്രങ്ങൾക്ക് ഓർഡർ ചെയ്തു. പിന്നെ യുഡിഎഫിന്റെ അഞ്ച് വർഷവും ഒന്നും നടന്നില്ല. ഇപ്പോൾ കുറേ കാലതാമസം ഉണ്ടായില്ലെങ്കിലും കയർ കോമ്പോസിറ്റ് ബോർഡിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു. ആലപ്പുഴ കയർ മ്യൂസിയത്തിൽ പ്ലൈവുഡ്ഡിനു പകരം ഈ ബോർഡാണ് ഉപയോഗിക്കുന്നത്. ആദ്യത്തെ ലോഡ് ഫ്ലാഗ് ഓഫ് ചെയ്തു. ഫോംമാറ്റിംഗ്സിന്റെ ഓഫീസിൽ ചെന്നാൽ കയർ വുഡ്ഡ് കൊണ്ട് സജ്ജീകരിച്ച ഒരു ഓഫീസ് മുറി തന്നെ കാണാം. ഫോംമാറ്റിംഗ്സിന്റെ ചെയർമാൻ ഭഗീരഥൻ കഴിഞ്ഞയാഴ്ച ഇതുകൊണ്ട് നിർമ്മിച്ച മേശയും കസേരയും മുഖ്യമന്ത്രിക്ക് ഉപഹാരമായി നൽകിയിരുന്നു.
കയർ കോമ്പോസിറ്റ് ബോർഡെന്നു പറഞ്ഞാൽ നീഡിൽ ഫെൽറ്റ് യന്ത്രം ഉപയോഗിച്ച് ചകിരിയെ പിണച്ച് വിതാനിക്കുന്നു. റെസ്സിൻ ഉപയോഗിച്ച് വലിയ മർദ്ദത്തിൽ ഇവയെ ബോർഡുകളാക്കി മാറ്റുന്നു. തൂക്കം നോക്കിയാൽ ചകിരിയെക്കാൾ കൂടുതൽ റെസ്സിനായിരിക്കും. പ്ലൈവുഡ്ഡ്, പാർട്ടിക്കിൾ ബോർഡ്, ബാംബു ബോർഡ് എന്നിവ പോലുള്ള ഒരു ഉൽപ്പന്നം. വലിയ തോതിൽ ഉൽപ്പാദനം നടത്തുകയാണെങ്കിൽ കയർ വുഡ്ഡിനും മറ്റ് ഉൽപ്പന്നങ്ങളോടൊപ്പം പിടിച്ചു നിൽക്കാനാവും. തമിഴ്നാട്ടിലും കർണ്ണാടകയിലും ഇതിനോടകം ഓരോ ഫാക്ടറികൾ പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കർണ്ണാടകയിൽ ഫാക്ടറി കഴിഞ്ഞ വർഷം 18 കോടി രൂപയുടെ ബോർഡുകളാണ് വിറ്റത്. കർണ്ണാടക സർക്കാർ ചില സർക്കാർ സ്ഥാപനങ്ങളിൽ കയർ വുഡ്ഡ് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവും ഇറക്കിയിട്ടുണ്ട്.
ജി.സുധാകരന്റെ കാലത്ത് തുടങ്ങിയ ഫാക്ടറി ഒന്നോ രണ്ടോ വർഷത്തിനകം പ്രവർത്തിച്ചു തുടങ്ങിയിരുന്നെങ്കിൽ ഇതിനോടകം ഫോംമാറ്റിംങ്സ് വൻകിട സ്ഥാപനമായി മാറിയേനേ. ഇനിയും വൈകിയിട്ടില്ല. നിലവിലുള്ള യന്ത്രങ്ങളെ കൂടുതൽ വിപുലപ്പെടുത്തുന്നതിനും ആധുനീകരിക്കുന്നതിനും തീരുമാനമെടുത്തുകഴിഞ്ഞു.
പക്ഷെ, ഈ വർഷം പുതിയൊരു യന്ത്രംകൂടി കണിച്ചുകുളങ്ങരയിലെ ഫാക്ടറിയിൽ സ്ഥാപിക്കുകയാണ്. ഈ സാങ്കേതികവിദ്യ ഇന്ത്യയിലെന്നല്ല, ലോകത്തു തന്നെ ആദ്യമായിട്ടാണ് വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ പോകുന്നത്.
കയർ കോമ്പോസിറ്റ് ബോർഡിൽ നല്ലപങ്കും റെസ്സിനാണെന്നു പറഞ്ഞല്ലോ. ഇതാകട്ടെ കെമിക്കലുമാണ്. ഇതൊന്നുമില്ലാതെ ഉണക്കത്തൊണ്ടിന്റെ പൊടിയിൽ നിന്നും നേരിട്ട് കയർ വുഡ്ഡ് ഉൽപ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് നമ്മൾ പരീക്ഷിക്കാൻ പോകുന്നത്. ഈ പുതിയ സാങ്കേതികവിദ്യ പ്രകാരം ഉണക്കത്തൊണ്ട് പൊടിച്ച് അതിനെ ഉയർന്ന ഊഷ്മാവിൽ കടുത്ത മർദ്ദത്തിനു വിധേയമാക്കും. ഇങ്ങനെ ചെയ്യുമ്പോൾ ചകിരിയിലെയും ചകിരിച്ചോറിലെയും ലിഗിനിൻ ഉരുകി കയർ വുഡ്ഡ് രൂപംകൊള്ളും. എൻസിഎംആർഐയുടെ മേൽനോട്ടത്തിൽ ഇതിന് അനുയോജ്യമായ പ്രസ്സ് ബാംഗ്ലൂരിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാങ്കേതികവിദ്യ ഡെൽഫ്റ്റ് യൂണിവേഴ്സിറ്റിയാണ് വികസിപ്പിച്ചെടുത്തത്. നമ്മുടെ ഈ പരീക്ഷണം വിജയിച്ചാൽ വലിയ തോതിലുള്ള ഉൽപ്പാദനത്തിനുള്ള ഫാക്ടറി ഉടനെ സ്ഥാപിക്കും. കേരളത്തിലെ പ്ലൈവുഡ് ഉൽപ്പാദനക കമ്പനികൾക്കും മറ്റും ഈ സാങ്കേതികവിദ്യ കൈമാറാനും സർക്കാർ തയ്യാറാണ്.
കേരളത്തിൽ 500 കോടി തൊണ്ട് ഉണ്ട്. കയറിന് പച്ചത്തൊണ്ട് വേണം. ഈ വർഷം നടപ്പുവർഷത്തിൽ നമുക്ക് 40 കോടി തൊണ്ട് മതിയാകും. 100 കോടി തൊണ്ട് ഉണ്ടെങ്കിൽ കയറിന്റെ പ്രതാപകാലത്തിലേയ്ക്ക് തിരിച്ചുപോകാം. ബാക്കി നാട്ടിൻപുറത്തുമെല്ലാം കിടക്കുന്ന ഉണക്കത്തൊണ്ട് ഉപയോഗപ്പെടുത്തി കയർകൊണ്ട് ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞാൽ അത് നമ്മുടെ നാളികേര കൃഷിക്കാർക്കും വലിയ താങ്ങായി മാറും.
ഫോംമാറ്റിംഗിസിന്റെ കണിച്ചുകുളങ്ങരയിലെ ഫാക്ടറിയിൽ ഒരു നിശബ്ദവിപ്ലവത്തിനു തുടക്കം കുറിക്കുകയാണ്.