ബംഗളൂരു: ബിനീഷിനെ കുരുക്കിയത് ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയാണ്. ബംഗളൂരുവില്‍ അനൂപിന്റെ റസ്‌റ്റോറന്റില്‍ ബിനീഷ് പണം നിക്ഷേപിച്ചെന്നാണ് മൊഴി. അനൂപ് ലഹരിവില്‍പ്പനയില്‍ നിന്നുണ്ടാക്കിയ പണവും റസ്റ്റോറന്റില്‍ നിക്ഷേപിച്ചു. എന്നാല്‍ രണ്ട് പേരുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തി. ആറ് ലക്ഷം നിക്ഷേപിച്ചെന്ന് ബിനീഷ് പറഞ്ഞപ്പോള്‍ 50 ലക്ഷമെന്ന് അനൂപ് മൊഴി നല്‍കുകയായിരുന്നു.
ബിനീഷിന്റെ മൊബൈല്‍ ഫോണ്‍ ഇ.ഡി കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച നിലയിലാണ്. ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.
മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇഡി സോണല്‍ ഓഫിസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇഡി അന്വേഷിക്കുന്നത്.
ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇഡി ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇഡി വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്.
അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നല്‍കി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തില്‍ അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവില്‍ ബിനീഷ് ബിനാമി ഇടപാടുകള്‍ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇഡി അന്വേഷിക്കുന്നുണ്ട്.











