സ്വകാര്യവത്കരണത്തിന്റെ മുന്നോടിയായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ (ബിപിസിഎല്‍) ജീവനക്കാര്‍ക്ക് സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പാക്കുന്നു. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് ലഭിക്കുക. ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനാല്‍ എല്ലാ ജീവനക്കാരും അസംതൃപ്തരാണെന്നാണ് സംഘടനകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ വിആര്‍എസിന് അപേക്ഷിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 11,894 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 60 ശതമാനം പേരും വിആര്‍എസിന് യോഗ്യരാണെന്ന് ബിപിസിഎല്‍ കരുതുന്നു.
വിആര്‍എസിന് താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 13 നകം അപേക്ഷ നല്‍കണമെന്നാണ് അറിയിപ്പ് എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ഓടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി തുടര്‍ നടപടികളിലേക്കു കടക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രകടനം എന്നിവ വിലയിരുത്തിയാകും അന്തിമതീരുമാനമെടുക്കുക എന്നും ഉത്തരവിൽ പറയുന്നു. ലാഭകരമായ സ്ഥാപനങ്ങളെയും വിറ്റഴിക്കുന്ന സർക്കാരിന്റെ നയത്തിൽ പ്രതിക്ഷേധിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ബിഎംഎസ് അടക്കമുള്ള ഭരണകക്ഷി യൂണിയനുകൾ.




















