Web Desk
കോവിഡ് വ്യാപനത്തോത് കുറയുന്നതോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഇസ്ലാമികകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഓണ്‍ലൈന്‍ യോഗം ചേർന്നു. നിലവിലുള്ള കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വിശദീകരിച്ചു.
നീതിന്യായ-ഇസ്ലാമികകാര്യ-ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല് ഖലീഫ, സുന്നി വഖ്ഫ് കൗണ്‍സില്‍ ചെയര്മാന് ഡോ. റാഷിദ് ബിന്‍ ഫിത്തീസ് അല്‍ ഹാജിരി, ജഅ്ഫരീ വഖ്ഫ് കൗണ്‍സില്‍ ചെയര്മാന് യൂസുഫ് ബിന്‍ സാലിഹ് അസ്സാലിഹ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോവിഡിനെക്കുറിച്ചുളള ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര തലത്തിലും മേഖലയിലും ഇത് ചെറുക്കുന്നതിന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗങ്ങളും അതിന്റെ ഗുണഫലങ്ങളും യോഗം പരിശോധിച്ചു. ബഹ്റൈനില്‍ സംഘടിത ആരാധനകള്‍ നിര്‍വഹിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു. ബഹ്റൈനിലെ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളുടെ നിലവിലുള്ള സ്ഥിതി തുടരുന്നതാണ് ഗുണകരമെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്റൈനിലെ രോഗ വ്യാപനവും മരണവും ഉയര്‍ന്ന തോതിലായിരുന്നു. ജനങ്ങളുടെ കൂടിച്ചേരല്‍ പരമാവധി ഒഴിവാക്കുന്നതാണ് സുരക്ഷക്ക് നല്ലതെന്ന അഭിപ്രായമാണ് യോഗം രേഖപ്പെടുത്തിയത്. നേരത്തെ എടുത്തിട്ടുള്ള തീരുമാനം ബലപ്പെടുത്തുന്ന അവസ്ഥയാണുള്ളതെന്നും അതിനാല്‍ കോവിഡ് വ്യാപനത്തോത് കുറയുന്ന മുറക്ക് ആരാധനാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറക്കാമെന്നും യോഗത്തില്‍ ധാരണയായി.