യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ നേടിയ ചരിത്രവിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു പ്രധാന ഘടകം വിദ്യാസമ്പന്നരായ വെള്ളക്കാരുടെ വോട്ടുകള്‍ ആണെന്നാണ് ഏറ്റവും പുതിയ വിശകലനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ഇത് തീര്‍ച്ചയായും നിലവിലുള്ള പ്രസിഡന്റിനെ വിലയിരുത്തുന്നതിലും തള്ളികളഞ്ഞതിലും യുഎസ് ജനത കാട്ടിയ ഉയര്‍ന്ന ജനാധിപത്യ ബോധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ജോ ബൈഡന്‍ നേടിയ ജനകീയ വോട്ടുകള്‍ 80 ദശലക്ഷത്തോട് അടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് യുഎസിന്റെ ചരിത്രത്തിലെ ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന വോട്ടാണ്. 232ന് എതിരെ 290 ഇലക്‌ടറല്‍ കോളജ് വോട്ടുകളുടെ ലീഡ് തുടരുന്ന അദ്ദേഹത്തിന് ജോര്‍ജിയയിലെ 0.3 ശതമാനം ലീഡ് നിലനിര്‍ത്തുകയാണെങ്കില്‍ നേട്ടം 306 ആയി ഉയര്‍ത്താനാകും.
ബൈഡന്‍ അവസാനമായി വോട്ടെണ്ണലില്‍ മേല്‍ക്കൈ നേടിയ പെന്‍സല്‍വാനിയ, അരിസോണ, ജോര്‍ജിയ, വിന്‍കോണ്‍സിന്‍ എന്നീ `ബാറ്റില്‍ഗ്രൗണ്ട് സ്റ്റേറ്റു’കള്‍ ആണ് ലീഡ് നില കുത്തനെ ഉയര്‍ത്തിയത്. ഈ സ്റ്റേറ്റുകളില്‍ ട്രംപ് ആദ്യം നേടിയ ലീഡ് നില കണ്ടാണ് അദ്ദേഹം തന്നെ പ്രസിഡന്റാകുമെന്ന് വോട്ടെണ്ണലിന്റെ പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിധിയെഴുതിയത്. എന്നാല്‍ വിദ്യാസമ്പന്നരായ വെള്ളക്കാര്‍ കൂടുതലായി താമസിക്കുന്ന മേഖലകളിലെ വോട്ട് ബൈഡന് അനുകൂലമായി തിരിഞ്ഞതോടെ കണക്കുകൂട്ടലുകള്‍ തെറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംപിനെ അനുകൂലിച്ച ഈ വെള്ളക്കാര്‍ ഇത്തവണയും അത് തുടരുമെന്ന അനുമാനമാണ് പിഴച്ചത്. അവര്‍ കൂട്ടമായി ട്രംപിനെതിരെ വോട്ട് ചെയ്‌തുവെന്നാണ് വോട്ടെണ്ണലിന്റെ പാറ്റേണ്‍ വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നത്.
`ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോള്‍ അസംതൃപ്‌തരും നിരാശരുമായ കറുത്ത വര്‍ഗക്കാരുടെ വോട്ട് ആയിരിക്കും ബൈഡനെ തുണക്കുക എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധത്തേക്കാള്‍ വിദ്യാസമ്പന്നരായ വെളുത്ത വര്‍ഗക്കാരുടെ ജനാധിപത്യ ബോധമാണ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് വഴിയൊരുക്കിയത്. വംശീയതയുടെ വിഷം വമിപ്പിക്കുന്ന രാഷ്‌ട്രീയം ആയുധമാക്കി തിരഞ്ഞെടുപ്പില്‍ രണ്ടാമൂഴത്തിനിറങ്ങിയ അമാന്യനായ ട്രംപിനെ പ്രൊഷണലുകളും മാന്യരുമായ വെളുത്ത വര്‍ഗക്കാര്‍ തഴഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന വെള്ളക്കാര്‍ പിന്തുണ നല്‍കിയെങ്കിലും വംശീയതയെയും അമാന്യതയെയും അംഗീകരിക്കാനാകാത്ത മറ്റൊരു വലിയ വിഭാഗം ട്രംപിനെ നിരാകരിക്കുകയാണ് ചെയ്‌തത്. കറുത്ത വര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന ചിലയിടങ്ങളില്‍ ബൈഡന് പ്രതീക്ഷിച്ച വോട്ട് കിട്ടാതെ പോയപ്പോഴാണ് പ്രൊഷണലുകളായ വെളുത്ത വര്‍ഗക്കാര്‍ അദ്ദേഹത്തെ പിന്തുണച്ചത്.

തങ്ങളുടെ സാമ്പത്തിക നിലയെയോ തൊഴില്‍ ഭദ്രതയെയോ ബാധിക്കുന്ന തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കാതിരുന്നിട്ടും ട്രംപിനെ അവര്‍ നിരാകരിച്ചു. രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കുകയും തങ്ങള്‍ക്ക് അനുകൂലമായ ബിസിനസ് നയങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്‌തിട്ടും വോട്ടെടുപ്പില്‍ അവര്‍ ട്രംപിന്റെ മറ്റ് ദൂഷ്യങ്ങളാണ് മാനദണ്‌ഡമാക്കിയത്. ഇത് അമേരിക്കന്‍ ജനാധിപത്യത്തിന്റെ കരുത്തിനെയും ബാലന്‍സിംഗിനെയുമാണ് കാട്ടുന്നത്.
യുഎസിലെ ജനാധിപത്യ പാരമ്പര്യത്തിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് എന്നാണ് ബൈഡനെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യ ജനാധിപത്യ പാരമ്പര്യത്തിന്റെ കരുത്ത് കൈവിട്ടതുകൊണ്ടാണ് മോദി ഇപ്പോഴും അധികാര സ്ഥാനത്ത് തുടരുന്നതെന്ന് കൂടി ഇതിനോട് ചേര്‍ത്ത് പറയണം. അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധവും ജന വിരുദ്ധവുമായ നടപടികള്‍ കൈകൊണ്ടിട്ടും മോദി ഇപ്പോഴും സര്‍വശക്തനായ പ്രധാനമന്ത്രിയായി തുടരുന്നതിന്റെ ഒരേയൊരു കാരണം ഹിന്ദുത്വയെ കേന്ദ്രീകരിച്ചുള്ള ധ്രുവീകരണമാണ്. വംശീയതയെ കേന്ദ്രീകരിച്ചുള്ള ധ്രുവീകരണത്തിനെതിരെ യുഎസിലെ പ്രൊഫഷണലുകളായ വെള്ളക്കാര്‍ വോട്ട് ചെയ്‌തതു പോലെ മോദിക്കെതിരെ ഇന്ത്യയിലെ വിദ്യാസമ്പന്നരായ ഹിന്ദുക്കള്‍ ജനവിധി നടത്തിയിരുന്നുവെങ്കില്‍ അദ്ദേഹം ഇപ്പോള്‍ അധികാര കസേരയില്‍ ഇരിക്കുമായിരുന്നില്ല. ജനാധിപത്യ പാരമ്പര്യത്തിന്റെ കരുത്ത് വീണ്ടെടുക്കാന്‍ വിദ്യാസമ്പന്നരായ ഹിന്ദുക്കള്‍ തയാറാകുന്നതിന്റെ സൂചനകളൊന്നും സമീപകാല തിരഞ്ഞെടുപ്പുകള്‍ നല്‍കുന്നുമില്ല.



















