തിരുവനന്തപുരം: കേരളത്തിൽ തെരുവുയുദ്ധത്തിനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി എ.കെ.ബാലൻ.ഇത് സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ജനങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.
എപ്പിഡമിക് ഡിസീസ് ഓർഡിനൻസിനും ദുരന്തനിവാരണ അതോറിട്ടി നിയമത്തിനും എതിരാണിത്. മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിൽ കോവിഡ് വ്യാപനത്തിനുള്ള പ്രത്യക്ഷമായ ഇടപെടലും പ്രേരണയുമാണിത്. ഇത് രാജ്യദ്രോഹമാണെന്നും എ.കെ ബാലന്‍ പറഞ്ഞു.
സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭ്യർഥനയനുസരിച്ച് സമഗ്രമായ അന്വേഷണം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എൻഐഎ ആണ് അന്വേഷണം നടത്തുന്നത്. ഇതിനോട് കോൺഗ്രസ് യോജിക്കാത്തത് ദുരൂഹമാണ്. കെ പി സി സി പ്രസിഡൻ്റ് തന്നെ അത് വ്യക്തമാക്കി. ഇത്തരം കേസുകളിൽ എൻഐഎ അല്ല, സി ബി ഐ ആണ് അന്വേഷണം നടത്തേണ്ടതെന്ന മുല്ലപ്പള്ളിയുടെ വാദം എന്തിൻ്റെ പിൻബലത്തിലാണ് ? അത് കെ പി സി സി വ്യക്തമാക്കണം. എൻഐഎ അന്വേഷണത്തെ ആരാണ് ഭയപ്പെടുന്നത്. ഇക്കാര്യത്തിൽ ഗവണ്മെൻ്റിന് ഒരു ആശങ്കയുമില്ല. ഗവണ്മെൻ്റിൻ്റെ നിലപാട് വ്യക്തമാണ്. കേന്ദ്ര ഗവണ്മെൻ്റ് നിശ്ചയിക്കുന്ന ഏത് അന്വേഷണ ഏജൻസിക്കും പരിപൂർണ പിന്തുണയും സഹായവും സംസ്ഥാന സർക്കാർ ഉറപ്പു നൽകിയതാണെന്നും മന്ത്രി പറഞ്ഞു.
സി ബി ഐ യെ കേരള ഗവണ്മെൻ്റ് ക്ഷണിക്കാത്തതു കൊണ്ടാണ് സി ബി ഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവാകാത്തതെന്നത് അർഥശൂന്യമായ വാദമാണ്. ഇത്തരം വിഷയങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ ഒരു ശുപാർശയും ആവശ്യമില്ല. സംസ്ഥാന സർക്കാരിൻ്റെ ശുപാർശയില്ലാതെ തന്നെ നിരവധി കേസുകളിൽ സിബിഐ അന്വേഷണം കേന്ദ്രം നടത്തുന്നുണ്ട്. സംസ്ഥാനത്തു മാത്രം ഒതുങ്ങി നിൽക്കുന്ന വിഷയമാണെങ്കിൽ സാധാരണ നിലയിൽ സിബിഐക്ക് വിടുന്നതിനു മുമ്പ് സംസ്ഥാന സർക്കാരിൻ്റെ അഭിപ്രായം കേന്ദ്ര സർക്കാർ ചോദിക്കാറുണ്ട്. ഇക്കാര്യത്തിൽ അതിൻ്റെ ആവശ്യവുമില്ല.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരാമർശിക്കപ്പെട്ട പ്രതികളെല്ലാം തന്നെ കോൺഗ്രസുമായും ബിജെപിയുമായും ബന്ധമുള്ളവരാണ്. ഇടതുപക്ഷവുമായി ബന്ധപ്പെട്ട ഒരാളുടെ പേരും ഇതുവരെ പരാമർശിക്കപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരാൾ ബിഎംഎസുകാരനാണെന്നതിൻ്റെ തെളിവാണ് ബിഎംഎസുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. തനിക്കിതുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപിയുടെ ആക്ഷേപത്തിന് മറുപടിയായി കോൺഗ്രസ് നേതാവ് പറഞ്ഞു കഴിഞ്ഞു. ആരാണ് ഇതിൽ കുറ്റവാളികളെന്ന സൂചന ഇതിനകം തന്നെ വന്നു കഴിഞ്ഞു. സ്വർണ കള്ളക്കടത്തിൻ്റെ ഗുണഭോക്താക്കൾ ആരാണെന്നത് കേരളീയ സമൂഹം നേരത്തേ തന്നെ തിരിച്ചടിഞ്ഞതാണ്. ഇപ്പോൾ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നതിൻ്റെ പരിഹാസ്യത കേരള ജനത തിരിച്ചറിയും. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി തകർക്കാൻ അനുവദിക്കില്ല. ഇതുകൊണ്ടൊന്നും എൽഡിഎഫ് സർക്കാരിൻ്റെ പ്രതിഛായക്ക് ഒരു മങ്ങലുമേൽക്കില്ല.
ഈ അക്രമം വഴി ഒരു മഹാമാരിയുടെ വ്യാപനത്തിന് കളമൊരുക്കുന്നതു കൊണ്ട് കേരളം നശിക്കട്ടെയെന്നും രോഗവ്യാപനം ഉത്തരേന്ത്യയിലെപ്പോലെ ഇവിടെയുമാകട്ടെ എന്നുമാണ് കോൺഗ്രസും ബിജെപിയും ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാർ വിളിച്ചു ചേർത്ത യോഗങ്ങളിൽ പോലും പ്രതിപക്ഷത്തുനിന്ന് പങ്കെടുക്കാതിരിക്കുന്നത്.