അബുദാബി : എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കം. ആദ്യ പരീക്ഷയായ മലയാളവും അഡീഷണൽ ഇംഗ്ലിഷും വളരെ എളുപ്പമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു.ശരാശരി വിദ്യാർഥികൾക്കു വരെ മികച്ച മാർക്കു വാങ്ങാൻ സാധിക്കുന്ന ചോദ്യപേപ്പർ ആയിരുന്നുവെന്ന് മലയാളം, ഇംഗ്ലിഷ് അധ്യാപകരും വിലയിരുത്തി. ആശങ്കയോടെയും പ്രാർഥനയോടെയുമാണ് ആദ്യ പരീക്ഷയ്ക്ക് എത്തിയത്.കൂൾ ഓഫ് ടൈമിൽ ചോദ്യപേപ്പർ വായിച്ചുനോക്കിയപ്പോൾ ആശങ്കയില്ലാതായി. എല്ലാം പഠിച്ചതും പ്രതീക്ഷിച്ചതുമായ ചോദ്യങ്ങൾ.അധ്യാപകർ പഠിപ്പിച്ചതും പറഞ്ഞുതന്നതുമായ ചോദ്യങ്ങളൊക്കെ തന്നെയാണ് പരീക്ഷയ്ക്ക് വന്നത്. അതിനാൽ നന്നായി എഴുതാൻ സാധിച്ചുവെന്ന് അബുദാബി മോഡൽ പ്രൈവറ്റ് സ്കൂളിൽ മലയാളം പരീക്ഷ എഴുതിയ കോട്ടയം സ്വദേശി മഹിതയും ജാൻഫിഷ് അൽകരീമും പറഞ്ഞു.
റിവിഷൻ ടെസ്റ്റിൽ ഓരോ അധ്യായങ്ങളും വിശദമായി ചർച്ച ചെയ്ത് പഠിച്ചതിന്റെ ഗുണം പരീക്ഷയ്ക്ക് ലഭിച്ചതായി തൃശൂർ സ്വദേശി റസീൻ മുഹമ്മദ് പറഞ്ഞു.വിദ്യാർഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് പരീക്ഷ ഈസിയാക്കിയതെന്ന് കണ്ണൂർ സ്വദേശി റാണിയ പറഞ്ഞു.ഡിസംബറിൽ പോർഷൻ തീർത്ത ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 4 റിവിഷൻ ടെസ്റ്റും പിന്നെ മോഡൽ പരീക്ഷയും കൂടി കഴിഞ്ഞതോടെ ലഭിച്ച ആത്മവിശ്വാസം പരീക്ഷയിലും പ്രകടിപ്പിക്കാൻ സാധിച്ചുവെന്ന് കാസർകോട് സ്വദേശി വഫ സാക്ഷ്യപ്പെടുത്തി.
മോഡൽ പരീക്ഷയെക്കാൾ എളുപ്പമായിരുന്നു ബോർഡ് എക്സാം എന്നാണ് ആലപ്പുഴക്കാരി റിയ പറഞ്ഞത്. പ്രതീക്ഷിച്ച ചോദ്യങ്ങളാണ് കൂടുതലും വന്നത്. അതിനാൽ നിശ്ചിത സമയത്തിനകം എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ സാധിച്ചു. മോഡൽ പരീക്ഷയുടെ അതേ പാറ്റേണിലുള്ള ചോദ്യപേപ്പറായിരുന്നു അഡീഷണൽ ഇംഗ്ലിഷ് എന്ന് റബീഗ് പറഞ്ഞു. ഇതുപോലെ മറ്റു പരീക്ഷകളും എളുപ്പമാകണേ എന്ന പ്രാർഥനയിലാണ് വിദ്യാർഥികൾ.
പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്ന ഷഹബാസിന്റെ മരണവും അതിലേക്കു നയിച്ച കാരണങ്ങളും വിദ്യാർഥികൾ സമകാലിക സംഭവത്തിൽ വിവരിച്ചുവെന്ന് കേട്ടപ്പോൾ കണ്ണുനിറഞ്ഞെന്ന് മോഡൽ പ്രൈവറ്റ് സ്കൂളിലെ മലയാളം അധ്യാപിക സബിത പറഞ്ഞു. പരീക്ഷയ്ക്കു മുൻപ് കുട്ടികളുമായി ആശയവിനിമയത്തിൽ ഈ വിഷയവും കടന്നുവന്നിരുന്നു.നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങളും വിദ്യാർഥികളുടെ മനസ്സിനെ ഉലയ്ക്കുന്നുണ്ടെന്നതിന് തെളിവുകൂടിയാണിതെന്നും പറഞ്ഞു.യുഎഇയിലെ 7 കേന്ദ്രങ്ങളിൽനിന്നായി681 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഈ വർഷം യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയത് അബുദാബി മോഡൽ പ്രൈവറ്റ് സ്കൂൾ, 189 പേർ.
