കുവൈത്ത് സിറ്റി : കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലുള്ള ഇഖാമ മാറ്റത്തിന് അനുമതി. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റസിഡന്‍സി അഫേഴ്‌സ് വിഭാഗമാണ് ഇത് സംബന്ധിച്ച് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റിയത്. പുതിയ തീരുമാനപ്രകാരം ആര്‍ട്ടിക്കിള്‍ പതിനേഴാം നമ്പര്‍ വീസ അതായത്, സര്‍ക്കാര്‍ മേഖലയില്‍ ജോലി ഉള്ളവര്‍ക്ക് സ്വകാര്യ കമ്പനികള്‍ക്ക് മാറ്റം അനുവദിക്കും.
അതുപോലെ തന്നെ സ്വകാര്യമേഖലയില്‍ നിന്നും സര്‍ക്കാര്‍ മേഖലയിലേക്കും മാറാം. പുതിയ തീരുമാനത്തില്‍ വിദ്യാഭ്യാസ യോഗ്യത പ്രസ്തുത മാറ്റങ്ങള്‍ക്ക് തടസ്സമാവില്ല. മുൻപ്, ജോലി ചെയ്യുന്ന മേഖല അനുസരിച്ചുള്ള വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ വച്ചിരുന്നു. അതിലും മാറ്റം വരുത്തിയിട്ടുണ്ട്. തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ നിരവധി പരിഷ്കാരങ്ങളാണ് നടപാക്കി വരുന്നത്.
കഴിഞ്ഞ ഡിസംബര്‍ ആദ്യം യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് വീസ പുതുക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) ഉത്തരവ് ഇറക്കിയിരുന്നു. 2021 ജനുവരി ഒന്ന് മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.നിയന്ത്രണ തീരുമാന പ്രകാരം വിദേശികള്‍ക്ക് പ്രതി വര്‍ഷം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു. വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി കെഡി 500, വര്‍ക്ക് പെര്‍മിറ്റിന് കെഡി 250, കൂടാതെ മറ്റ് അനുബന്ധ ചെലവുകളും ഉള്‍പ്പെടെ വന്‍ തുകയാണ് ചെലവ് വന്നിരുന്നത്. കടുത്ത സാമ്പത്തിക ബാധ്യത വരുത്തുന്നതിനാല്‍ മലയാളികള്‍ അടക്കമുള്ള നിരവധി പരിചയസമ്പന്നര്‍ ഈക്കാലയളവില്‍ രാജ്യം വിട്ട് പോകേണ്ട അവസ്ഥ ഉണ്ടായി.വിഷയം രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ തുടർന്ന്, തീരുമാനം പുനപരിശോധിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിനോട് മന്ത്രി നര്‍ദേശിക്കുകയായിരുന്നു.