ഷാർജ : രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 11.4 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം മാത്രം 1.71 കോടി പേരെ വിമാനത്താവളം സ്വീകരിച്ചു. 2023ൽ ഇത് 1.5 കോടി ആയിരുന്നു. കഴിഞ്ഞ വർഷം 1,07,760 വിമാന സർവീസുകളും പൂർത്തിയാക്കി. 9.5 ശതമാനമാണ് വിമാന സർവീസുകളിലെ വർധന. പുതിയ ഏഴ് വിമാനത്താവളങ്ങളിലേക്ക് കഴിഞ്ഞ വർഷം എയർ അറേബ്യ നേരിട്ട് സർവീസ് നടത്തിയതു യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. പോളണ്ട്, ഗ്രീസ്, ഓസ്ട്രിയ ട്രിപ്പോളി, മാലദ്വീപ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസ് തുടങ്ങിയത്. 6 പുതിയ എയർലൈനുകളും കഴിഞ്ഞ വർഷം ഷാർജയിൽ വിമാനമിറക്കി. പാക്കിസ്ഥാൻ, ലിബിയ, ഇറാഖ്, തുർക്കി, സൗദി എന്നീ രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള എയർലൈനുകളാണ് ഷാർജയിൽ പുതുതായി സർവീസ് തുടങ്ങിയത്.
കാർഗോ രംഗത്തും പുരോഗതിയുണ്ടായതായി ഷാർജ രാജ്യാന്തര വിമാനത്താവള അതോറിറ്റി മേധാവി അലി സാലിം അൽ മിദ്ഫ അറിയിച്ചു. ടാൻസനിയ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എയർ കാർഗോ കമ്പനികൾ കണ്ണി ചേർന്നതും നേട്ടമായി. 2027 ആകുന്നതോടെ രണ്ടര കോടി പേരെ ഉൾക്കൊള്ളാൻ കഴിയുംവിധമാണ് നിർമാണം.
