മനാമ: തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 257 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി നവംബർ മൂന്നു മുതൽ ഒമ്പതു വരെ 1481 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 30 തൊഴിലാളികളെ പിടികൂടുകയും ചെയ്തു. 24 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, ക്യാപിറ്റൽ ഗവർണറേറ്റിൽ 14 കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ ആറ്, സതേൺ ഗവർണറേറ്റിൽ നാല് എന്നിങ്ങനെ കാമ്പയിനുകൾ നടത്തി.
ദേശീയത, പാസ്പോർട്ട്, റെസിഡന്റ്സ് അഫയേഴ്സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്ടറേറ്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, കോസ്റ്റ് ഗാർഡ് എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു.നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
