ഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ അടിസ്ഥാന രഹിതമായ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകുകയാണ് കാനഡ ചെയ്തത്.
ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികൾ ബാധിക്കുമെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂൺ 18 നാണ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അന്നേ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ട്രൂഡോയുടെ ആരോപണത്തെ അസംബന്ധം എന്ന് തള്ളിക്കളയുകയാണ് ഇന്ത്യ ചെയ്തത്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെ നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഡ്മണ്ടിൽ നിന്നാണ് ഇവർ പിടിയിലായത്. മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ് എന്നതും കാനഡ സംശയാസ്പദമായി ഉയർത്തിക്കാട്ടി.