കുവൈറ്റ് : മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്‍റെ ‘അധിനിവേശ കാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിനു ലഭിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ സെക്രട്ടറി ചന്ദ്ര പ്രകാശ് ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. എൻ ബി എസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ മൂന്നാം പതിപ്പിനാണ് അവാർഡ് ലഭിച്ചത്. ഈ സമാഹാരത്തിലെ കഥകളായ, പ്രമാദമായ “രാജൻ സംഭവം “പ്രമേയമായ “തിരുശേഷിപ്പുകൾ “എന്ന കഥ മുംബൈ ജനശക്തി പുരസ്കാരവും, ആദിവാസികളുടെ ജീവിതം ആവിഷ്കരിക്കുന്ന “ഞാവൽ പഴങ്ങൾ “കല കുവൈറ്റ് കഥാ പുരസ്കാരവും നേടിയിട്ടുണ്ട്. “ഗ്വാണ്ടനമോ “, മുംബൈ 2011, മരുഭൂമിയിലെ കോഴികൾ, അമൃതയുടെ മക്കൾ എന്നീ കഥകളും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

കുവൈറ്റ് പ്രവാസിയായ പ്രേമൻ ഇല്ലത്തിന്റെ പുറത്താക്കപെട്ടവരുടെ പുസ്തകം എന്ന നോവൽ ഏറെ ശ്രെദ്ധ നേടിയിട്ടുണ്ട്. ‘ദിവാൻ അൽ മാതൃദിൻ’ എന്ന പേരിൽ അറബിയിൽ വിവർത്തനം ചെയ്യപ്പെട്ട പുസ്തകം ഇംഗ്ലീഷ് തര്ജ്ജിമയും പൂർത്തിയായിട്ടുണ്ട്.

മുംബൈയും ഡൽഹിയും കാബൂളും കുവൈറ്റും അധിനിവേശങ്ങളും, പ്രണയവുമെല്ലാം വായനയിലെത്തുന്ന പതിനൊന്നു കഥകൾ ഇപ്പോൾ ‘അക്രമണ കാലത പ്രേമ’ എന്ന പേരിൽ കന്നഡയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കയാണ്. പ്രശസ്ത കന്നഡ സാഹിത്യകാരനും നിരൂപകനുമായ ‘കേശവ് മലാഗി’ ആമുഖ മെഴുതിയ പുസ്തകം തർജ്ജമ ചെയ്തത് പ്രമുഖ വിവർത്തകൻ കെ പ്രഭാകരൻ ആണ്.
മഹാകവി പി കുഞ്ഞിരാമൻ നായരുടെ 119 മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 27നു കണ്ണൂർ കൂടാളിയിൽ നടക്കുന്ന ചടങ്ങിൽ കഥാകാരൻ ടി പദ്മനാഭൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ‘അധിനിവേശ കാലത്തെ പ്രണയം’ ഇംഗ്ലീഷിലും അറബിയിലും വിവർത്തനം ചെയ്തിട്ടുണ്ട്. മുംബൈ മലയാളിയായ പ്രേമൻ ഇല്ലത്ത് രചിച്ച നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവൽ കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ എം. മുകുന്ദൻ, അക്കാദമി വൈസ് വൈസ് പ്രസിഡന്റും കഥാകൃത്തുമായ അശോകൻ ചരുവിലിനു നൽകി പ്രകാശനം ചെയ്തത് അടുത്തിടെയാണ്.











