കൊച്ചി : കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓം പ്രകാശിനെ ഹോട്ടലിലെത്തി സന്ദർശിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശ് എന്ന വ്യക്തിയെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ല എന്നും ഹോട്ടലിൽ പോയെങ്കിലും ഓം പ്രകാശിനെ കണ്ടിട്ടില്ല എന്നും പ്രയാഗ പറഞ്ഞു. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയത്, ആ സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അവിടെവച്ച് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു ഉദ്ഘാടന ചടങ്ങ് ഉളളതിനാൽ ഏഴു മണിക്ക് തന്നെ അവിടെനിന്ന് മടങ്ങി, പ്രയാഗ പറയുന്നു. തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ളതാണെന്നും അതിനെപ്പറ്റി മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ ചെവിക്കൊള്ളാറില്ല എന്നും പ്രയാഗ പറഞ്ഞു. തന്നെപ്പറ്റി വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നത് കേട്ട് മിണ്ടാതിരിക്കാൻ കഴിയില്ല എന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒരു അടിസ്ഥാനവുമില്ല എന്നും പ്രയാഗ മാർട്ടിൻ പറഞ്ഞു.
പ്രയാഗയുടെ വാക്കുകൾ: ‘‘ഞാൻ ഇന്ന് (തിങ്കളാഴ്ച) കോഴിക്കോട് നിന്ന് നാലരയ്ക്ക് എത്തി ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് ഒരു കോൾ എടുത്ത ഓർമ്മയേ ഉള്ളൂ. അപ്പോഴാണ് എന്റെ അടുത്ത് ഈ ഓം പ്രകാശ് എന്ന ആളെ പറ്റി ഇങ്ങനെ കേൾക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് മീഡിയ വിളിച്ചത്. ഇത് എനിക്ക് എന്താണെന്ന് അറിയില്ല, എനിക്ക് പുള്ളിക്കാരനെയും അറിയില്ല. സോഷ്യൽ മീഡിയ സോഷ്യൽ മീഡിയയുടെതായിട്ടുള്ള കഥകൾ മെനഞ്ഞ് ഉണ്ടാക്കിയെടുക്കും. അത് ഞാൻ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. ഓം പ്രകാശ് എന്ന ആളിനെ എനിക്ക് അറിയില്ല. ആ പേര് ഞാൻ കേൾക്കുന്നത് ഒരാൾ എന്നെ വിളിച്ചു ചോദിച്ചപ്പോഴാണ്. എന്റെ സുഹൃത്തുക്കളുമായിട്ട് അവരുടെ സുഹൃത്തുക്കളെ കാണാൻ ആണ് ഞാൻ ക്രൗൺ പ്ലാസയിൽ പോയത്.
രാവിലെ നാലര–അഞ്ച് ആയി അവിടെ എത്തിയപ്പോൾ. എനിക്ക് അന്ന് രാവിലെ എട്ടരയ്ക്കുള്ള വന്ദേഭാരതിന് കോഴിക്കോട് പോകണം. അതു കാരണം, ഞാൻ ആ സ്യൂട്ട് റൂമിൽ തന്നെ അൽപം വിശ്രമിച്ചോട്ടെ എന്നു ചോദിച്ചു. അവിടെ നാലഞ്ചു വയസ്സുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനൊപ്പമാണ് ഞാൻ കുറച്ചു നേരം കിടന്നത്. ഏകദേശം രണ്ടു മണിക്കൂർ കിടന്നു. എന്റെ സമയം മോശമാണ് എന്നതിന് വലിയ ഉദാഹരണമാണ് ഇത്. ഈ ഓം പ്രകാശിനെ സത്യം പറഞ്ഞാൽ ഞാൻ കണ്ടിട്ടില്ല. എനിക്ക് കോഴിക്കോട് ഒരു ഉദ്ഘാടന ചടങ്ങുണ്ടായിരുന്നു. വന്ദേഭാരത് എട്ടരയ്ക്കാണ്. ഞാൻ അവിടെ നിന്ന് 7 മണിയായപ്പോൾ പോയി. വന്ദേഭാരതിൽ കോഴിക്കോട് എത്തി. പിന്നെ അവിടെ നിന്ന് തിരിച്ചു വന്നത് ഇന്നാണ്. ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോഴാണ് ഈ വക കാര്യങ്ങളും ന്യൂസും ഫോൺ കോൾസും എല്ലാം ആയിട്ട് ബഹളം ആയിട്ട് ഇരിക്കുന്നത് അറിഞ്ഞത്.
