കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത പ്രഹരം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളിൽ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാർ മറുപടി നൽകിയത്. എന്നാൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം.
സമ്പൂർണ്ണ ഹേമ കമ്മിറ്റി റിപ്പോർട്ടും അനുബന്ധ രേഖകളും സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തം കണക്കിലെടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വൈകിയതിലെ കാരണം സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം. റിപ്പോർട്ട് പരിശോധിച്ച് എസ്ഐടി സത്യവാങ്മൂലം നൽകണം എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ലൈംഗിക അതിക്രമക്കുറ്റം ഉൾപ്പടെയുള്ളവ പരിശോധിക്കണം. നടപടിയെടുക്കുന്നതിൽ എസ്ഐടി തീരുമാനമെടുക്കണം. എന്ത് ചെയ്യാനാകുമെന്ന് എസ്ഐടി പരിശോധിക്കണം. എല്ലാവരുടെയും സ്വകാര്യത എസ്ഐടി മനസിൽ സൂക്ഷിക്കണം. എസ്ഐടി വാർത്താ സമ്മേളനം നടത്തരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
സജിമോൻ പാറയിലിന്റെ ഹർജി കാലഹരണപ്പെട്ടുവെന്ന് നിരീക്ഷിച്ച കോടതി, നാലരക്കൊല്ലമായി റിപ്പോർട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് വാദം കേൾക്കുന്നതിനിടെ സർക്കാരിനോട് ചോദിച്ചു. എന്തുകൊണ്ടാണ് സർക്കാർ നിശബ്ദമായിരുന്നതെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിച്ചുവെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാറ്റിവയ്ക്കാനും, ക്രിമിനൽ വിഷയത്തിൽ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കാനും സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നാണ് ഹൈക്കോടതിയിൽ സർക്കാർ നൽകിയ വിശദീകരണം. രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ കമ്മിറ്റി നിർദ്ദേശിച്ചുവെന്നും സർക്കാർ പറഞ്ഞു. ആരോപണങ്ങൾ അന്വേഷിക്കാൻ എസ്ഐടിയെ നിയമിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ ആവശ്യപ്പെട്ടത്.
പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളുള്ള നാടാണ് കേരളമെന്നും ഇത് സംസ്ഥാനത്തെ ഭൂരിപക്ഷം നേരിടുന്ന പ്രശ്നമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സിനിമയിലെ സ്ത്രീകൾ മാത്രം നേരിടുന്ന പ്രശ്നമല്ല. ഭരണ സംവിധാനം അടിയന്തിരമായി പ്രതികരിക്കേണ്ടതാണ്. കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്യാ വിശദീകരിക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നയം വേണമെന്നും അസംഘടിത മേഖലയിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കാൻ നിയമ നിർമ്മാണ സാധ്യത പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
റിപ്പോർട്ട് സർക്കാരിന്റെ കൈയിലായിരുന്നിട്ടും ഡിജിപിയും കുറ്റകൃത്യങ്ങളിൽ നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി ഉന്നയിക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ നിരവധി കുറ്റകൃത്യങ്ങൾ വെളിപ്പെടുന്നുണ്ട്. മൊഴി നൽകിയവരുടെ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഭാവിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമമെന്നാണ് സർക്കാർ മറുപടി നൽകിയത്. കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരണം മാത്രമാണ് റിപ്പോർട്ടെന്ന് സർക്കാർ അറിയിച്ചു.