ന്യൂഡൽഹി : ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽനിന്ന് പൂജ ഖേദ്കറെ പുറത്താക്കി സർക്കാർ ഉത്തരവിറക്കി. ഐഎഎസ് ലഭിക്കുന്നതിനായി ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകൾ എന്നിവയിൽ കൃത്രിമം കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രൊബേഷൻ ഓഫിസറായിരുന്ന പൂജയെ സർക്കാർ പുറത്താക്കിയത്. നേരത്തെ പൂജയുടെ ഐഎഎസ് സിലക്ഷൻ യുപിഎസ്സി റദ്ദാക്കുകയും ചെയ്തിരുന്നു. സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിക്കൊണ്ട് കമ്മിഷനെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെയും പൂജ കബളിപ്പിച്ചുവെന്നാരോപിച്ച് പൂജയുടെ മുൻകൂർ ജാമ്യാപേക്ഷയെ യുപിഎസ്സിയും ഡൽഹി പൊലീസും എതിർത്തിരുന്നു.
1954ലെ ഐഎഎസ് (പ്രൊബേഷൻ) നിയമം 12-ാം റൂൾ പ്രകാരമാണ് പൂജയെ സർവീസിൽനിന്ന് പുറത്താക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഐഎഎസിൽ തുടരാൻ പ്രൊബേഷൻ ഓഫിസർ യോഗ്യരല്ലെന്ന് ബോധ്യപ്പെട്ടാൽ അവരെ പുറത്താക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നതാണ് 12-ാം റൂൾ.
കേന്ദ്ര പഴ്സനൽ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് യുപിഎസി പൂജയുടെ ഐഎഎസ് സിലക്ഷൻ റദ്ദാക്കിയത്. പുണെയിൽ സബ് കലക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോഗം
വാർത്തയായതിന് പിന്നാലെയാണ് ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നത്. യുപിഎസി പരീക്ഷയിൽ 841-ാം റാങ്ക് ലഭിച്ച ഇവർ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.











