സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തിൽ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് സ്വീകരിച്ചത്.
കേരളത്തിൽ ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനമാണ്. കേരളത്തിൽ ജൂൺ 30 വരെയുണ്ടായ 4442 കേസുകളിൽ 166 കേസുകളുടെ ഉറവിടമാണ് ആരംഭത്തിൽ അറിയാൻ സാധിക്കാതിരുന്നത്. ഇതിൽ 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്തി. ബാക്കിയുള്ളവയും ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊന്നാനിയിലെ ട്രിപ്പിൽ ലോക്ക്ഡൗൺ ഫലപ്രദമായെന്നും ഇവിടത്തെ നിയന്ത്രണം ഒഴിവാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അവിടെ ജാഗ്രത തുടരണം. കണ്ടെയ്ൻമെന്റ് സോണിന്റെ എല്ലാ കാർക്കശ്യത്തോടെയുമുള്ളള സമീപനം ഉണ്ടാവണം.











