ദുബായ് : സെപ്റ്റംബർ 1 ന് ആരംഭിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി ഉപയോഗിക്കേണ്ടവർക്ക് ദുബായിലെങ്ങുമുള്ള 86 ആമർ കേന്ദ്രങ്ങളെ സമീപിക്കാമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആർഎഫ്എ) അറിയിച്ചു. നിയമലംഘകർക്ക് ‘സ്റ്റാറ്റസ് മാറ്റാൻ അൽ അവീറിലെ ജിഡിആർഎഫ്എ കേന്ദ്രത്തെയും സമീപിക്കാം. എല്ലായിടത്തും അപേക്ഷകരെ സ്വീകരിക്കാൻ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. ഒക്ടോബർ 30 വരെ രണ്ട് മാസത്തേയ്ക്ക് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള എല്ലാ സേവനങ്ങളും ആമർ സെന്ററുകൾ കൈകാര്യം ചെയ്യുകയും ബയോമെട്രിക് ഫിംഗർപ്രിന്റ് ഉള്ളവർക്ക് (എമിറേറ്റ്സ് ഐഡി ഉള്ളവർക്ക് ഔട്ട് പാസ് നൽകുകയും ചെയ്യും. പൊതുമാപ്പ് വഴി രാജ്യത്തേക്ക് മടങ്ങിവരാൻ അനുവാദമുണ്ട്. അതായത് പാസ്പോർട്ടിൽ നിരോധന സ്റ്റാംപ് ഉണ്ടാകില്ലെന്നും സാധുവായ വീസയിൽ അവർക്ക് യുഎഇയിൽ വീണ്ടും പ്രവേശിക്കാമെന്നും വ്യക്തമാക്കി.
പൊതുമാപ്പ് പദ്ധതി യുഎഇയുടെ മാനുഷിക മൂല്യങ്ങളെയും സഹിഷ്ണുത, സമൂഹത്തോടുള്ള അനുകമ്പ, ബഹുമാനം, നിയമവാഴ്ച എന്നിവയോടുള്ള ദുബായുടെ പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്നുവെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ സഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. നിയമലംഘകരുടെ തുടർനടപടികൾ ജിഡിആർഎഫ്എയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ സലാഹ് അൽ ഖംസിയുടെ നേതൃത്വത്തിൽ ടീമുകൾ കൈകാര്യം ചെയ്യും. ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുമെന്നും ഉറപ്പുനൽകി. പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ
ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ നേടാനും 24/7 പ്രവർത്തിക്കുന്ന 8005111 എന്ന നമ്പറിൽ GDRFA കോൾ സെന്റർ വഴി വിവരങ്ങൾ പരിശോധിക്കാനും അദ്ദേഹം അഭ്യർഥിച്ചു. പൊതുമാപ്പ് പദ്ധതിയിൽ കാലഹരണപ്പെട്ട ടൂറിസ്റ്റ്, റെസിഡൻസി വീസകൾ ഉൾപ്പെടെ എല്ലാത്തരം വീസകളും ഉൾപ്പെടുന്നു എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) നേരത്തെ വ്യക്തമാക്കിയിരുന്നു. യാതൊരു രേഖകളുമില്ലാതെ ജനിച്ചവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും അവരുടെ പദവി
ശരിയാക്കാനും കഴിയും.
സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും അപേക്ഷിക്കാം. എന്നാൽ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാൻ അർഹതയില്ല.