കൊച്ചി: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ മാസം 14 മുതൽ കടലിൽ മത്സ്യബഡനത്തിന് പോകുന്നത് ദുരന്തനിവാരണ അതോറിറ്റി വിലക്കി.
കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനം 14 മുതൽ മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് പൂർണ്ണമായും നിരോധിച്ചത്.
ആഴക്കടലിൽ മത്സ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ 14 ന് മുന്നോടിയായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തണം.
പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ന്യൂനമർദ രൂപീകരണ ഘട്ടത്തിൽ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
