കൊച്ചി: സാനിറ്റൈസര്‍ ദേഹത്തു വീണതിനു പിന്നാലെ തീപ്പിടുത്തമുണ്ടായി ഗുരുതരമായി പൊള്ളലേറ്റ യുവാവിന് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ ചികിത്സയില്‍ പുതുജീവന്‍. തൃശൂര്‍ വെങ്ങിണിശ്ശേരി സ്വദേശി എം എസ് സുമേഷിന് (22) ഫെബ്രുവരി 25-നാണ് പൊള്ളലേറ്റത്.
പെയിന്റിംഗ് ജോലിക്കു ശേഷം സാനിറ്റൈസര്‍ ഉപയോഗിച്ച് ശരീരം വൃത്തിയാക്കിയ സുമേഷ് ദേഹത്തു സാനിറ്റൈസര്‍ വീണത് ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് ഓട്ടോയില്‍ കയറി ചന്ദനത്തിരി കത്തിച്ചതാണ് തീ പിടിയ്ക്കാന്‍ കാരണമായത്. 40 ശതമാത്തിലേറെ പൊള്ളലേറ്റ യുവാവിനെ പ്രാദേശിക ആശുപത്രിയിലും പിന്നീട് തൃശൂരും കൊച്ചിയിലുമുള്ള നാലു ആശുപത്രികളിലും എത്തിച്ചെങ്കിലും തീവ്രമായ പൊള്ളല്‍ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായതിനെ തുടര്‍ന്നാണ് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ചത്. വിപിഎസ് ലേക്ഷോറിലെത്തുമ്പോള്‍ നടക്കാനും ഭക്ഷണം കഴിയ്ക്കാനും സാധിക്കാത്ത നിലയിലായിരുന്നു സുമേഷ്. അണുബാധയ്ക്കുള്ള സാധ്യതയായിരുന്നു മറ്റൊരു ഭീഷണി.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. പോള്‍ ജോര്‍ജിന്റെയും കണ്‍സല്‍ട്ടന്റ് അഭിജിത് വകുറെയുടെയും ചികിത്സയില്‍ യുവാവിന്റെ ആരോഗ്യനിലയില്‍ പ്രകടമായ മാറ്റമാണുണ്ടായത്. ശരീരത്തിനേറ്റ പൊള്ളലിന്റെ ആഘാതം കുറയ്ക്കാന്‍ ആദ്യം തന്നെ പൊള്ളലേറ്റ ഭാഗം വൃത്തിയാക്കി പ്രാഥമിക ഡ്രസിംഗ് ചെയ്തു. തുടര്‍ന്ന് സ്‌കിന്‍ ഗ്രാഫ്റ്റിംഗ് ശസ്ത്രക്രിയയിലൂടെ പൊള്ളലേറ്റ ചര്‍മം നീക്കി കാലിലെ ചര്‍മം വച്ചുപിടിപ്പിച്ചു. പിന്നീട് ഓരോ ദിവസവും ഇടവിട്ട് ഡ്രെസ്സിംഗ് ചെയ്തു. ഏഴാം ദിവസം മുതല്‍ യുവാവ് നടക്കാനും വ്യായാമം ചെയ്യാനും തുടങ്ങി. പൊള്ളലേറ്റ് 48 മണിക്കൂറിനുള്ളില്‍ കൃത്യമായ ചികിത്സ ചെയ്തതിനാല്‍ മറ്റു അംഗവൈകല്യങ്ങള്‍ സംഭവിച്ചില്ല. 14 ദിവസത്തെ ചികിത്സയ്ക്കു ശേഷം യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് ഭീഷണി തുടരുന്നതിനാല്‍ സാനിറ്റൈസര്‍ ഉപയോഗം ഒഴിച്ചു കൂടാത്തതാണെങ്കിലും ആല്‍ക്കഹോള്‍-അധിഷ്ഠിത സാനിറ്റൈസര്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും തീയുമായി സമ്പര്‍ക്കം വരാതെ നോക്കണമെന്നും ഡോ പോള്‍ ജോര്‍ജ് ചൂണ്ടിക്കാണിച്ചു.

















