തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ധനകാര്യ പരിശോധനാവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍. 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ കണക്കുകളില്ലാതെയാണെന്നും വ്യക്തമായി. ധനകാര്യ പരിശോധാവിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്.
2010 മുതല്‍ 2013 വരെയുള്ള വരവ് ചെലവ് കണക്കുകള്‍ക്കാണ് വ്യക്തമായ രേഖയില്ലാത്തത്. ചീഫ് ഓഫീസില്‍ നിന്ന് ഡിപ്പോകളിലേക്ക് നല്‍കിയ പണത്തിന് രേഖകള്‍ ഒന്നും ഇല്ല. അതിനാല്‍ വ്യത്യാസം വന്ന പണം സസ്‌പെന്‍ഡ് എന്നപേരില്‍ എഴുതി മാറ്റിയിരിക്കുകയാണ്. ഇതിനൊപ്പം ഈ കാലയളവില്‍ ഓരോ ഡിപ്പോയില്‍ നിന്നും ലഭിച്ച വരുമാനത്തെ സംബന്ധിച്ച രേഖകളും, ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളും സൂക്ഷിച്ചിട്ടില്ല. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടുകള്‍ നടക്കുന്ന സമയമായിരന്നു ഇത്. രേഖകള്‍ സൂക്ഷിക്കാത്തതിന് കെ എം ശ്രീകുമാര്‍ അടക്കം നാലു പേര്‍ ഉത്തരവാദികളാണ്. ഇതില്‍ കെ എം ശ്രീകുമാര്‍ ഒഴികെയുളളവര്‍ വിരമിച്ചു. അതിനാലാണ് കെ എം ശ്രീകുമാറിനെതിരെ നടപടിയെടുത്തത്. ഇവര്‍ പണം തട്ടിയെടുത്തു എന്ന് രേഖകളില്‍ പരാമര്‍ശമില്ല. സാമ്പത്തിക തട്ടിപ്പുനടത്താനാണോ ഇതെന്ന സംശയമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിക്കണമെന്നും ഒരു മാസത്തിനകം രേഖകള്‍ കണ്ടെത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞദിവസത്തെ കെ എസ് ആര്‍ ടി സിയുടെ ബോര്‍ഡ് യോഗത്തിലും ഈ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സോണിലേക്ക് (എറണാകുളം) സ്ഥലം മാറ്റിയത്. 2012-15 കാലഘട്ടത്തില്‍ ശ്രീകുമാറിനായിരുന്നു അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതല. കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ വായ്പയില്‍ 350 കോടി രൂപ തിരികെ അടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെ.ടി.ഡി.എഫ്.സി പരാതിപ്പെടുന്നുണ്ട്.
ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്ന തട്ടിപ്പും സാമ്ബത്തിക ക്രമക്കേടുകളും മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ ചെയര്‍മാനും മാനേജിംഗ് ഡയക്ടറുമായ ബിജു പ്രഭാകര്‍ തുറന്നടിച്ചത്. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടില്‍ 100 കോടിയുടെ ക്രമക്കേട് സംഭവിച്ചതു മുതല്‍ ടിക്കറ്റ് മെഷീനില്‍ ജീവനക്കാരന്‍ നടത്തിയ 45 ലക്ഷത്തിന്റെ തിരിമറിവരെ ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടി.