കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള രണ്ടാംഘട്ട വോട്ടെടുപ്പിന് മികച്ച പ്രതികരണം. ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ച് ജില്ലകളിലും കനത്ത പോളിംഗ്. ഉച്ചയ്ക്ക് 12.35 വരെയുള്ള കണക്കനുസരിച്ച് 47.39 ശതമാനം വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ ഒരു മണിക്ക് 50% വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നില്ല.
രാവിലെ മുതല്‍ എല്ലാ ജില്ലകളിലും ഭൂരിപക്ഷം ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര അനുഭവപ്പെട്ടു. ഒരു മണി വരെയുളള കണക്കുകള്‍ അനുസരിച്ച് പോളിംഗ് അമ്പത് ശതമാനത്തിലേക്ക് അടുക്കുകയാണ്. വയനാട് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ്.
ചെറിയ സ്ഥലത്ത് താങ്ങാവുന്നതിലേറെ ആളുകള്‍ വോട്ട് ചെയ്യാനെത്തിയത് മന്ത്രി എ കെ ബാലന്റെ ബൂത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പാലക്കാട് നഗരസഭയുടെ ഭാഗമായ പറക്കുന്നം എല്‍ ഡി പി എസിന് മുന്നിലാണ് ബഹളം നടന്നത്. തിരക്കിനെ ചൊല്ലിയുളള തര്‍ക്കം യു ഡി എഫ് – എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തമ്മിലെ വാക്കേറ്റത്തില്‍ വരെയെത്തി. മന്ത്രി ബാലന്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സാമൂഹിക അകലമില്ലാത്തത് അപകടം ചെയ്യുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മന്ത്രി അറിയിച്ചതനുസരിച്ച് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. ഇവര്‍ തിരക്ക് നിയന്ത്രിച്ചു. 45 മിനിറ്റോളം കാത്തുനിന്നാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈകുന്നേരം ആറ് വരെയാണ് പോളിംഗ്. ഇന്നലെ മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പി പി ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.
കോട്ടയം മുണ്ടക്കയം കുട്ടിക്കലില്‍ രാവിലെ ആറ് മണിയ്ക്ക് വോട്ടെടുപ്പ് തുടങ്ങിയത് വിവാദമായി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്ടിലാണ് രാവിലെ ആറ് മണിയ്ക്ക് വോട്ടെടുപ്പ് തുടങ്ങിയത്. സംഭവം വിവാദമായതോടെ 17 പേര്‍ വോട്ട് ചെയ്ത ശേഷം വോട്ടെടുപ്പ് നിര്‍ത്തിവച്ചു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശ പ്രകാരം രാവിലെ ഏഴിന് മുമ്ബ് പോള്‍ ചെയ്ത വോട്ടുകള്‍ റദ്ദ് ചെയ്തു. അവരെ തിരികെ വിളിച്ച് വോട്ട് ചെയ്യിപ്പിക്കാനുളള ശ്രമം തുടരുകയാണ്.