തിരുവനന്തപുരം: സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നാളെ തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കായലോര ടൂറിസം, ഹില്‍ സ്‌റ്റേഷനുകള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയാണ് നാളെമുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്.
അതേസമയം ബീച്ചുകള്‍ നവംബര്‍ ഒന്നുമുതല്‍ മാത്രമെ തുറക്കുകയുള്ളൂ എന്നും ടൂറിസം മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസമായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ച ടൂറിസം കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഒരാഴ്ച്ച വരെയുള്ള ഹ്രസ്വ സന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല.
എന്നാല്‍ 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അല്ലെങ്കില്‍ 7 ദിവസം ക്വാറന്റീനില്‍ പോകേണ്ടിവരും.
കോവിഡ് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. സന്ദര്‍ശന വേളയില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസൊലേഷനില്‍ പോകേണ്ടതുമാണ്.
ഹോട്ടല്‍ ബുക്കിങ്ങും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണം. ആയുര്‍വേദ ടൂറിസം കേന്ദ്രങ്ങളിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും പുതിയ ഉത്തരവില്‍ അനുമതിയുണ്ട്.
ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഉണ്ടാകണം. നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസര്‍ സ്‌പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും, ഡിടിപിസി സെക്രട്ടറിമാര്‍ക്കുമായിരിക്കും. നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.