സുധീര്‍നാഥ്
തൃക്കാക്കരയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ് കൊച്ചിന്‍ സര്‍വ്വകലാശാലയും, ഭാരത മാതാ കോളേജും. കൊച്ചി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം തുടക്കം മുതലുണ്ട്. കളമശ്ശേരിക്കും, ത്യക്കാക്കര ക്ഷേത്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്നതാണ് കൊച്ചി സര്‍വ്വകലാശാല. 1965ല്‍ ആരംഭിച്ച ഭാരത മാതാ കോളേജ് സ്ഥിതി ചെയ്യുന്നത് ഇന്നത്തെ തിരക്കേറിയ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്‍റെ അരികിലാണ്. എത്ര എത്ര കടകളും, ഫ്ളാറ്റുകളുമാണ് ഇന്ന് അവിടെ ഉള്ളത്. പണ്ട് വിജനമായ കുന്നിലാണ് കോളേജ്. വല്ലപ്പോഴും ഓടുന്ന വാഹനം ഒരു അനുഭവം തന്നെയായിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബസ് സൗകര്യത്തിന് ജഡ്ജ് മുക്കിലേയ്ക്കോ, എന്‍ജിയോ ക്വോര്‍ട്ടേഴ്സിലേയ്ക്കോ നടക്കണം. കൂടുതല്‍ ബസുകള്‍ എന്‍ജിയോ ക്വോര്‍ട്ടേഴ്സില്‍ നിന്നാണ് ഉണ്ടായിരുന്നത്.
കോളേജിലെ അദ്ധ്യാപകനായ ഒരു അച്ചന്‍ ഒരു കന്യാസ്ത്രീയുമായി സ്നേഹത്തില്‍ ആവുകയും, ഇരുവരും തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹിതരാക്കുകയും ചെയ്തു. 1979ല്‍ പുതുതായി അഡ്മിഷന് അപേക്ഷിച്ച തോമസ് പുന്നനെ മാനേജ്മെന്‍റ് അംഗങ്ങള്‍ വിളിച്ച് വരുത്തി. കോളേജില്‍ അഡ്മിഷന്‍ തരാമെന്നും, പക്ഷെ സ്നേഹിച്ചു കല്യാണം കഴിച്ച അച്ചനെയും കന്യസ്ത്രീയെയും ജോലിയില്‍ നിന്നും പിരിച്ചു വിടണം എന്ന് പറഞ്ഞ് സമരം നടത്തണം എന്നും ആവശ്യപ്പെട്ടു. തച്ചോളി ഓതേനനെ പോലെ സകല അഭ്യാസങ്ങളും പഠിച്ച (ഓതേനന്‍ ബൈക്ക് ഓടിച്ചിട്ടില്ല) തോമസ് പുന്നന്‍ മാനേജ്മെന്‍റ് പറഞ്ഞത് സത്യവാചകം ചൊല്ലി അഡ്മിഷന്‍ നേടിയെടുത്തു. ആദ്യ ദിവസം തന്നെ അവരെ പിരിച്ച് വിടാനുള്ള മെമ്മറാണ്ടം ഒപ്പിടീപ്പിക്കല്‍ പരിപാടി തുടങ്ങാന്‍ നിര്‍ദ്ദേശം കിട്ടി. കോളേജ് ഓഫീസില്‍ നിന്ന് തന്നെ തയ്യാറാക്കിയ നിവേദനവും ഒപ്പിടീപ്പിക്കാനുള്ള പേപ്പറുകളും നല്‍കി. തോമസ് പുന്നന്‍ ഒപ്പിടീപ്പിക്കുന്നതിന് ഇറങ്ങി. മാനേജ്മെന്‍റ് പിന്തുണയോടെ മറ്റ് ചല കുട്ടികളും കൂടെ ഉണ്ടായിരുന്നു. പക്ഷെ അവരെ പിരിച്ചു വിട്ടാല്‍ വമ്പന്‍ സമരം നേരിടാന്‍ തയ്യാറാവാന്‍ മാനേജ്മെന്‍റിന് ഉപദേശം ലഭിച്ചിരുന്നു.
രണ്ട് അദ്ധ്യാപകരേയും പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്‍റ് പിന്തുണയോടെ കെ.എസ്.യു സമരം തുടങ്ങി. അദ്ധ്യാപകരെ പിരിച്ച് വിടരുതെന്ന് ഇടത് വിദ്യാര്‍ത്ഥി അനുഭാവമുള്ള വിദ്യാര്‍ത്ഥികളും സമരം ചെയ്തു. സ്നേഹിച്ച മനസുകളെ പിരിക്കാന്‍ പുന്നന്‍ കൂട്ടുനിന്നില്ല. ഇടത് വേരോട്ടമുള്ള പുന്നന്‍ മറുകണ്ടം ചാടി. സമരം ശക്തമായി. സര്‍വ്വകലാശാല ചട്ടപ്രകാരം പിരിച്ചു വിടാന്‍ വകുപ്പുണ്ടായില്ല. ഇടത്പക്ഷ വിഭാഗം വിജയം കണ്ടു. ക്യാമ്പസില്‍ ഇടത്പക്ഷ വിദ്യാര്‍ത്ഥി വിഭാഗത്തിന് പിന്തുണ വീണ്ടും കൂടി.
കോണ്‍ഗ്രസിന് അനുകൂല നിലപാടുള്ള മാനേജ്മെന്‍റായതിനാല്‍ കെ.എസ്.യു ശക്തമായിരുന്നു. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.യുവിന്‍റെ പൊന്നാപുരം കോട്ടയായിരുന്നു ഭാരത മാതാ കോളേജ്. കേരള കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗവും അവിടെ ഉണ്ടായിരുന്നു. ഇരു വിഭാഗവും അതേ പേരില്‍ തന്നെയാണ് ഇലക്ഷന് മത്സരിച്ചിരുന്നത്. സൗഹ്യത കൂട്ടായ്മയായ ഭാരതമാതാ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ബിഎസ്എഫ്) എന്ന പേരിലായിരുന്നു ഇടത്പക്ഷ അനുഭാവമുള്ള വിദ്യാര്‍ത്ഥി വിഭാഗം ഇലക്ഷന് മത്സരിച്ചിരുന്നത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ക്യാമ്പസുകളില്‍ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തപ്പെട്ടു. സൈമണ്‍ ബ്രിട്ടോയും, കെ ഡി വിന്‍സന്‍റും മറ്റും നേതൃത്ത്വം കൊടുത്ത് ഭാരത മാതാ കോളേജിലും എസ് എഫ് ഐ യൂണിറ്റ് 1979ല്‍ രൂപീകരിച്ചു. പക്ഷെ അംഗങ്ങള്‍ കുറവായിരുന്നു. ഇടത് വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടന ഔദ്യോഗികമായി നിലവില്‍ വന്നു. സേവ്യര്‍ തായങ്കേരിയും, ജലീല്‍ പികെയും കെഎസ്യുവിന്‍റെ മുന്നണി നേതാക്കളായിരുന്നു.
1979ല്‍ ബിഎസ്എഫ് പ്രധാന സീറ്റുകള്‍ പിടിച്ചടക്കി. ബിഎസ്എഫിന്‍റെ വിജയനായിരുന്നു ചെയര്‍മാന്‍ സ്ഥാനത്ത് ജയിച്ചത്. വൈസ് ചെയര്‍മാനായി എല്‍സമ്മയും, സെക്രട്ടറി സേവ്യാര്‍ തായങ്കേരിയും കെ.എസ്.യു പാനലില്‍ ജയിച്ചു. ബിഎസ്എഫ് പ്രതിനിധിയായി ഭാരത മാത കോളേജില്‍ നിന്ന് ജീമോന്‍ ജേക്കബ് സര്‍വ്വകലാശാല കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. ജീമോന്‍ ജേക്കബ് ഇപ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ അറിയപെടുന്ന അഭിഭാഷകനായ ദേവദാസ് അന്ന് എഡിറ്ററായി ജയിച്ചു. പില്‍ക്കാലത്ത് പ്രശസ്തനായ ഡോ: കെ എന്‍ രാഘവന്‍ ഒന്നാം വര്‍ഷ പ്രതിനിധിയായി ബിഎസ്എഫ് പാനലില്‍ വിജയിച്ചു. അദ്ദേഹം ഐആര്‍എസ് എടുക്കുകയും, കസ്റ്റംസ് കമ്മിഷ്ണറും, അന്തര്‍ ദേശിയ ക്രിക്കറ്റ് അമ്പയറുമായി. 1979ല്‍ തന്നെയാണ് കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി എസ്എഫ്ഐ നേതാവ് എം ജി ചന്ദ്രചൂടന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
1979ല്‍ കോളേജില്‍ ആരംഭിച്ച എസ്എഫ്ഐ യൂണിറ്റ് അങ്ങിനെ നാള്‍ക്ക് നാള്‍ ശക്തമായി കൊണ്ടിരുന്നു. കോളേജില്‍ അദ്ധ്യാപക ദമ്പതികളെ പിരിച്ച് വിടരുതെന്ന ആവശ്യമുന്നയിച്ച സമരം വിജയിച്ചത് അതിന് ഒരു നിമിത്തവുമായി. സമര മുഖത്ത് ഉണ്ടായിരുന്ന ജോസഫ് പ്ലഷര്‍, തോമസ് പുന്നന്‍, ജോസ്, ബാബു, സുരേഷ് ബാബു, വികെ സുരേഷ്, ബിനു, ജയരാജ്, കാദര്‍, രാജീവ്, അന്‍വര്‍, ഇ എം ഷംസു, സോമന്‍ ഇവരെല്ലാം ഒരുമിച്ചപ്പോള്‍ എസ്എഫ്ഐ ഭാരത മാതായില്‍ ശക്തമായി. കൊച്ചി സര്‍വ്വകലാശാലയില്‍ എല്‍എല്‍എം വിദ്യാര്‍ത്ഥിയായിരുന്ന ഇപ്പോഴത്തെ പ്രശസ്ഥ അഭിഭാഷകന്‍ അശോക് മാമന്‍ ചെറിയാനായിരുന്നു എസ്എഫ്ഐ യൂണിറ്റിന്‍റെ ചുമതലക്കാരന്‍. കാലം മാറിയപ്പോള്‍ കെ.എസ്.യുവും, എസ്.എഫ്.ഐയും നേരിട്ട് കോളേജ് തിരഞ്ഞെടുപ്പിലെത്തി. ഇരുകൂട്ടരും കോളേജില്‍ ശക്തരായി. മാറി മാറി യൂണിയന്‍ ഭരിച്ചു.