പ്രതിദിനം ഉണ്ടാകുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോഡിലേക്കാണ് നമ്മുടെ രാജ്യമെത്തിയത്. കഴിഞ്ഞ ദിവസം 83,888 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ തികഞ്ഞ പരാജയമാണ് നമ്മുടെ കരുതല്‍ സംവിധാനങ്ങളെന്ന് തെളിയിക്കുകയാണ് കുതിക്കുന്ന കേസുകളുടെ എണ്ണം.
കഴിഞ്ഞ ഞായറാഴ്‌ച തന്നെ പുതിയ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ ഇന്ത്യ ഒന്നാമതെത്തിയിരുന്നു. ജൂലായ് 17ന് യുഎസിലാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഓഗസ്റ്റ് 30ന് ആ റെക്കോഡ് ഇന്ത്യ മറികടന്നു. അന്നുമാത്രം 78,761 പേരെയാണ് കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിദിനമുണ്ടാകുന്ന രോഗികളുടെ എണ്ണം അയ്യായിരത്തോളം വര്‍ധിച്ചു. കോവിഡ് മരണങ്ങളില്‍ ഇപ്പോള്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
കോവിഡ് രോഗികളുടെ എണ്ണത്തിലും മഹാമാരി മൂലമുള്ള സാമ്പത്തിക തളര്‍ച്ചയിലും ഒരു പോലെ ഇന്ത്യ ലോകരാജ്യങ്ങളില്‍ മുന്‍നിരയിലാണ്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ യുകെ, ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജര്‍മനി, ജപ്പാന്‍, ചൈന തുടങ്ങിയ കോവിഡ് കടുത്ത നിലയില്‍ ബാധിച്ച രാജ്യങ്ങള്‍ നേരിട്ടതിനേക്കാള്‍ കടുത്ത സാമ്പത്തിക തളര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. യുഎസ് മാത്രമാണ് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക തളര്‍ച്ച രേഖപ്പെടുത്തിയത്. സാമ്പത്തിക തളര്‍ച്ചയില്‍ രണ്ടാം സ്ഥാനത്തും കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുമാണ് നമ്മുടെ രാജ്യം.
നിയന്ത്രണവിധേയമായ പ്രദേശങ്ങളില്‍ പോലും കോവിഡ് രോഗികളുടെ എണ്ണം പൊടുന്നനെ ഉയരുന്ന സ്ഥിതിയാണുള്ളത്. ബുധനാഴ്‌ച ഡല്‍ഹിയില്‍ നിന്നും 2509 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് ദില്ലിയിലെ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്.
കോവിഡിന്റെ `സെക്കന്റ് വേവ്’ ലോകത്ത് പല രാജ്യങ്ങളിലും സംഭവിക്കുന്നുണ്ട്. ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങളില്‍ കോവിഡ് ബാധിത പ്രദേശങ്ങളില്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയാണ് ഈ സ്ഥിതിവിശേഷത്തെ നേരിട്ടത്. അതേ സമയം ഇന്ത്യയുടെ സ്ഥിതി തീര്‍ത്തും വ്യത്യസ്‌തമാണ്. കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചുവരുന്നതു മാത്രമാണ് ഇന്ത്യയില്‍ കാണുന്നത്. `ഫസ്റ്റ് വേവ്’ ഇപ്പോഴും തുടരുന്നു എന്ന് അര്‍ത്ഥം. കോവിഡിന്റെ ഏറ്റവും ശക്തമായ ആഘാതം നേരിട്ട യുഎസില്‍ പോലും പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഓരോ ദിവസവും രോഗികള്‍ വര്‍ധിച്ചുവരികയാണ്.
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം സംബന്ധിച്ച ഇപ്പോഴത്തെ കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി അകലെയാണെന്ന ആരോപണവും ശക്തമാണ്. ഏറ്റവും ശക്തമായ വൈറസ് ആക്രമണം ഉണ്ടായ പത്ത് രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ പരിശോധനാ നിരക്കുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഒരു ലക്ഷത്തില്‍ മൂവായിരം പേരെ മാത്രമാണ് ഇവിടെ പരിശോധനക്ക് വിധേയമാക്കുന്നത്.
ഇന്ത്യ കോവിഡിനെ നേരിടുന്ന രീതി അശാസ്‌ത്രീയമാണെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. കോവിഡ് പോസിറ്റീവ് കേസുകള്‍ വളരെ കുറഞ്ഞ നിലയിലായിരുന്ന സമയത്താണ് ഇന്ത്യയില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ ഇല്ലാതാകുന്നതാണ് കൊറോണ വൈറസിന്റെ സാന്നിധ്യമെന്ന മട്ടിലായിരുന്നു ഇന്ത്യ ഈ മഹാമാരിയെ സമീപിച്ചത്. കോടികണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാനുള്ള സമയം പോലും നല്‍കാതെ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ സര്‍ക്കാര്‍ നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനമാണ്. ഇപ്പോള്‍ പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ലോക റെക്കോഡ് സൃഷ്‌ടിച്ചപ്പോള്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവ് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മെട്രോസര്‍വീസുകള്‍ പുനരാരംഭിച്ചും കൂട്ടായ്‌മകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ പരിധി ഉയര്‍ത്തിയും ഇളവുകള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ സമയത്തു തന്നെയാണ് രോഗം അതിവേഗം പരക്കുന്നത്.
രോഗത്തിന്റെ സാമൂഹ്യവ്യാപനം ഇല്ലാതിരുന്ന സമയത്ത് ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുകയും സാമൂഹ്യവ്യാപനം ശക്തമായപ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്യുന്ന അശാസ്‌ത്രീയമായ രീതിയാണ് സര്‍ക്കാര്‍ പിന്തുടര്‍ന്നത്. അനുചിതമായ സമയത്ത് ഏര്‍പ്പെടുത്തിയ ആഴ്‌ചകള്‍ നീണ്ട ലോക്‌ഡൗണ്‍ ജനങ്ങളുടെ ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചു. അവിടെ പറ്റിയ പിഴവ് തിരുത്താന്‍ ശ്രമിക്കുമ്പോഴേക്കും രോഗവ്യാപനം ശക്തമാകുകയും ചെയ്‌തു. മറ്റ് മിക്ക രാജ്യങ്ങളും സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്‌തമായ തലതിരിഞ്ഞ സമീപനമാണ് ഇന്ത്യയില്‍ പിന്തുടര്‍ന്നത്.