വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം നിർത്തി വയ്ക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 18 ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കുമെന്ന് അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം, ജയ്‌പൂർ, ഗുവാഹത്തി എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തമെന്ന പേരിൽ സ്വകാര്യ കമ്പനികൾക്ക് നല്കാനുള്ള തീരുമാനമെടുത്തത്. ഫെബ്രുവരി 14 ന് അഹമ്മദാബാദ്, മംഗളുരു, ലഖ്നൗ വിമാനത്താവളങ്ങൾക്കുള്ള കരാർ ഒപ്പിട്ടുകഴിഞ്ഞു. ഇനി മൂന്നെണ്ണത്തിന്റെ കരാർ കൂടി ഒപ്പിടാൻ പോകുന്നു.
ലേലത്തിൽ ഉയർന്ന തുക നിർദ്ദേശിച്ചതിനാൽ 12 വിമാനത്താവളങ്ങൾ അഡാനി ഗ്രൂപ്പിനാണ് ലഭിക്കുവാൻ പോകുന്നത്. വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം വിമാനയാത്രികരെയും വിമാനക്കമ്പനികളെയും ദോഷകരമായി ബാധിക്കും. ഒരൊറ്റ ബിസിനസ് സംരംഭത്തിനോ ഗ്രൂപ്പിനോ വിമാനത്താവളങ്ങൾ നല്കുന്നത് കുത്തകവൽക്കരണത്തിനും യാത്രക്കാരിൽ നിന്നും വിമാനക്കമ്പനികളിൽനിന്നും അധിക തുക ഈടാക്കുന്നതിനും ഇടയാക്കുമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വരുമാനനഷ്ടവും സംഭവിക്കുമെന്നാണ് മുംബൈ, ഡൽഹി വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ അനുഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.